ഇന്ത്യയിൽ നിന്ന് 30,000 വിദ്യാർത്ഥികളെ ക്ഷണിക്കാൻ പദ്ധതിയിട്ട് ഫ്രാൻസ്. 2030-ഓടെ ഇത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അഞ്ച് വർഷത്തെ ‘ഷോർട്ട്-സ്റ്റേ ഷെങ്കൻ’ വിസ ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന് പിന്നാലെയാണ് സുപ്രധാന നീക്കമെന്നത് ശ്രദ്ധേയമാണ്.
വിദ്യാർത്ഥികളെ ആകർഷിക്കാനായി നിരവധി പദ്ധതികളാണ് എംബസി പദ്ധതിയിടുന്നത്. ഫ്രഞ്ച് ഭാഷയിലും മറ്റ് അക്കാദമിക് വിഷയങ്ങളിലും സമഗ്രമായ പരിശീലനം നൽകുന്നതിനായി അന്താരാഷ്‌ട്ര ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ഫ്രഞ്ച് എംബസി അറിയിച്ചിട്ടുണ്ട്. വരുന്ന ഒക്ടോബറിൽ ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മേളയും നടത്തും. ശരിയായ കോഴ്‌സുകൾ തിരഞ്ഞെടുത്ത് ഭാവി സുരക്ഷിതമാക്കുന്നതിനായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിന് 40-ലധികം ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളാകും മേളയിൽ പങ്കെടുക്കുകയെന്ന് എംബസി അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അക്കാദമിക നേട്ടത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനും നേട്ടമാകുമെന്ന വീക്ഷണത്തിലാണ് ഫ്രാൻസ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ വിദ്യാർത്ഥികളെ കൊത്തിയെടുക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യ വിദ്യാർത്ഥികളുടെ സാംസ്‌കാരിക ധാരണയിലും കഴിവിലും വൻ മതിപ്പാണുള്ളത്. ഇന്റർനാഷണൽ ക്ലാസുകൾ നടത്തുന്നത് വഴി ഫ്രഞ്ച് വിദ്യാഭ്യാസ സമ്പ്രാദയത്തിലേക്ക്് എളുപ്പത്തിൽ മാറാനും പഠനത്തിൽ മികച്ച കഴിവ് തെളിക്കാനും കഴിയും. ഇവ നടപ്പിലാക്കുന്നതോടെ ഇന്ത്യയിൽ ഫ്രാൻസിന് ക്യാമ്പസ് ശൃംഖല ശക്തിപ്പെടുത്താനും സാധിക്കും.
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രതിവർഷം 15 കോടി രൂപയുടെ സ്‌കോളർഷിപ്പുളാണ് നൽകുന്നത്. 570 ഫ്രഞ്ച് കമ്പനികൾ ഇന്ത്യയിൽ 400 000-ത്തിലധികം ജീവനക്കാരെ നിയമിക്കുന്നു. ഫ്രഞ്ച് യോഗ്യതകളുള്ള ബിരുദധാരികൾക്ക് വിശാലമായ തൊഴിൽ സാധ്യതകളിലേക്കും ആഗോളതലത്തിൽ വിവിധയിടങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കുന്നു.ഫ്രഞ്ച് ബിരുദാനന്തര ബിരുദമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ഫ്രാൻസിൽ ജോലി ചെയ്യാനും അവസരമുണ്ടെന്ന് ഫ്രഞ്ച് എംബസി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
Comments