തൃശൂര്‍: ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബർ ആറ് അഷ്ടമിരോഹിണി ദിനത്തിൽ ഭഗവദ് ദര്‍ശനത്തിനായി ആയിരങ്ങളെത്തും. എത്തുന്ന ഭക്തർക്കെല്ലാം തന്നെ ദര്‍ശനം ലഭ്യമാക്കാന്‍ നടപടികള്‍ ചെയ്തുവരുന്നുണ്ട്. അഷ്ടമിരോഹിണി ദിനത്തിലെ തിരക്ക് കൂടുന്ന പശ്ചാത്തലത്തിൽ സ്പെഷ്യൽ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനായി വി.ഐ.പി, സ്‌പെഷല്‍ ദര്‍ശനത്തിന് രാവിലെ ആറുമുതല്‍ നിയന്ത്രണമുണ്ടാകും. സീനിയര്‍ സിറ്റിസണ്‍ ദര്‍ശനം രാവിലെ നാലരമുതല്‍ അഞ്ചരവരെയും വൈകുന്നേരം അഞ്ചുമുതല്‍ ആറു വരെയുമുണ്ടാകും. പ്രദേശവാസികള്‍ക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്തും ബാക്കിസമയം പൊതുവരി സംവിധാനം മാത്രമാകും അനുവദിക്കുന്നത്. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്പെഷ്യൽ ദർശനം അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളില്‍ നിര്‍മാല്യദര്‍ശനത്തിനുള്ള ക്യൂ നേരെയാണ് പ്രവേശിപ്പിക്കുക.
അഷ്ടമിരോഹിണിദിനത്തില്‍ രാവിലെയുള്ള കാഴ്ചശീവേലിക്കും രാത്രിവിളക്കിനും തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മേളം ഒരുക്കും. തുടർന്ന് ഉച്ചയ്‌ക്ക് പഞ്ചവാദ്യത്തിന് തിമിലയില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും സംഘവും മദ്ദളത്തില്‍ കലാമണ്ഡലം നടരാജവാരിയരും സംഘവും ഇടയ്‌ക്കയില്‍ കടവല്ലൂര്‍ മോഹനമാരാരും സംഘവും കൊമ്പില്‍ മച്ചാട് രാമചന്ദ്രനും സംഘവും ഇലത്താളത്തില്‍ പാഞ്ഞാള്‍ വേലുക്കുട്ടിയും സംഘവും അണിനിരക്കും. മഞ്ചേരി ഹരിദാസും സംഘവും നയിക്കുന്ന സന്ധ്യാ തായമ്പകയാണ് വിശേഷാല്‍ വാദ്യങ്ങളില്‍ ഒരിനം.
അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വിശേഷാല്‍ പ്രസാദം ഊട്ട് നല്‍കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രസാദം ഊട്ട് ഉച്ചയ്‌ക്ക് രണ്ടോടെ അവസാനിപ്പിക്കും. നേദിച്ച പാല്‍പ്പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളന്‍, ഓലന്‍, അവിയല്‍, എരിശേരി, പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരയുപ്പേരി തുടങ്ങിയവയാണ് വിഭവസമൃദ്ധമായ സദ്യയിലൊരുക്കുക. അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 32,32,500 രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം നല്‍കിയത്. പ്രസാദം ഊട്ട്നു മാത്രമായി 22.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള താത്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നല്‍കുന്നതാണ്. പ്രസാദം ഊട്ട് ഭക്തര്‍ക്ക് നല്‍കാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമെ 100 പ്രഫഷണല്‍ വിളമ്പുകാരെയും നിയോഗിക്കുന്നുണ്ട്.
Comments