ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തെ വളർച്ച രാജ്യത്തെ ഒരുലോകശക്തിയായി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ ജനങ്ങൾക്ക് വേഗതയേറിയ ഇന്റർനെറ്റ് അനുയോജ്യമായ രീതിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. 100 കോടിയിലധികം വരുന്ന ഇന്ത്യക്കാർ് ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ വളർച്ച തടയാൻ ആർക്കാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
ആധാർ, യുപിഐ പോലുളള ഇന്ത്യയുടെ ഇന്റർനെറ്റ് സേവനങ്ങൾ മറ്റുരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം എന്ന് നിലയ്‌ക്ക് ഇപ്പോൾ ഡിജിറ്റൽ സേവനം ലഭിക്കുന്നുണ്ടെന്നും ഐടി സഹമന്ത്രി പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയും ഡിജിറ്റൽ മേഖലയുടെ വളർച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജി20 നേതൃത്വത്തിലൂടെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളെയും ഇതിനായി ഒരുമിച്ചുകൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ക്ഷേമത്തിനായുള്ള സഹകരണവും, സാമ്പത്തിക സ്ഥിരതയും ആഗോള തലത്തിൽ ഉറപ്പുവരുത്താനുള്ള ആശയങ്ങൾ ഉയർത്തിക്കൊണ്ടുവരുക എന്നതാണ് ജി20 അദ്ധ്യക്ഷ സ്ഥാനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ത്യയുടെ യുപിഐ സംവിധാനം മറ്റുരാജ്യങ്ങളുമായി പങ്കുവെയ്‌ക്കാൻ ഇന്ത്യ തയ്യാറായി. അർമേനിയ, സിയറ ലിയോൺ, സുരിനാം, ആന്റിഗ്വ, ബാർബഡോസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, പാപുവ ന്യൂ ഗിനിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇക്കാര്യത്തിൽ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇതിലൂടെ ഈ രാജ്യങ്ങൾ പുരോഗതി കൈവരിക്കും. സാമ്പത്തിക പുരോഗതി ഡിജിറ്റൽ ഇടപാടുകളിലൂടെ രാജ്യങ്ങൾ കൈവരിക്കുകയാണ്. ഇത് ആഗോള സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments