ആലപ്പുഴ: കുട്ടനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാർ രംഗത്തെത്തി. സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും നേതൃത്വത്തിനെതിരെ സംസാരിക്കുന്നവരെ കമ്മീഷനെ വച്ച് പീഡിപ്പിക്കുന്നുവെന്നുമാണ് ആരോപണം. മന്ത്രി സജി ചെറിയാനും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസറുമാണ് ഇതിന് പിന്നിലെന്നാണ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിന്റെ ആരോപണം.
സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് 222 പ്രവർത്തകരാണ് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. ഇതിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്നു. ആലപ്പുഴയിലെ വിഭാഗീയതക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് തർക്കം കഴിഞ്ഞെന്ന് കരുതിയെങ്കിലും വിഭാഗീയത വീണ്ടും രൂക്ഷമായി. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം ഇടപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാർ പറയുന്നു.
പാർട്ടിയ്‌ക്ക് താത്പര്യമില്ലാത്തവരെ പുറത്താകുന്നതിനായി വ്യാജപരാതികൾ ചമച്ച് കമ്മീഷനെ ഉപയോഗിച്ച് നടപടികൾ സ്വീകരിക്കാനുളള ശ്രമം ജില്ലാ നേതൃത്വം നടത്തുകയാണ്. കേരളത്തിൽ സിപിഎമ്മിന്റെ പരാതി അന്വേഷണത്തിനായി ഏറ്റവും അധികം കമ്മീഷനുകളെ നിയമിച്ചത് കുട്ടനാട് ഏരിയ കമ്മിറ്റിയിലാണ്. കമ്മീഷൻ റിപ്പോർട്ട് നിരത്തി ഭയപ്പെടുത്തി കൂടെ നിർത്തുകയെന്നതാണ് കുട്ടനാട് ഏരിയ കമ്മിറ്റിയിൽ നടക്കുന്നത്. സ്ത്രീപീഡന നടപടികളിൽ പോലും നടപടിയെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റോ എംവി ഗോവിന്ദനോ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വരും നാളുനാളുകളിൽ ആലപ്പുഴയിൽ ഒത്തിരി പേർ സിപിഎം വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments