കോട്ടയം: ഭാരതം എന്ന് പേര് രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കും ഭരണഘടനയ്‌ക്കും നിരക്കാത്ത നടപടിയാണെന്ന് പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സങ്കുചിത സ്വാർത്ഥ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഈ ചുവടുമാറ്റം അവസരവാദമാണെന്ന് കുമ്മനം പറഞ്ഞു. സ്ഥലനാമങ്ങളെല്ലാം ഭാരതീയ സ്വഭാവം ദ്യോതിപ്പിക്കേണ്ടതാണെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. എന്നാൽ മുൻ നിലപാട് മുഖ്യമന്ത്രി സൗകര്യം പോലെ വിസ്മകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
‘ട്രിവാൻഡ്രം തിരുവനന്തപുരം ആയതും, ആലപ്പി ആലപ്പുഴ ആയതും, ക്വയിലോൺ കൊല്ലം ആയതും, മദ്രാസ് ചെന്നൈ ആയതും, ബോംബെ മുംബൈ ആയതും സ്ഥലനാമങ്ങൾക്ക് തദ്ദേശീയമായ സ്വഭാവ സവിശേഷതകൾ വീണ്ടെടുക്കാനാണ്. വിദേശികൾ അടിച്ചേൽപ്പിച്ച സ്ഥലനാമങ്ങളോടുള്ള എതിർപ്പിന്റെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. സിപിഎമ്മിന്റെ ദേശീയ ആസ്ഥാനത്ത് ഓഫീസിന് മുന്നിൽ എഴുതിയിട്ടുള്ള ബോർഡിലും’ ഭാരത്’ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) എന്നാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഭാരത് എന്ന പേര് സ്വീകരിക്കുന്നത് നാടിന്റെ ബഹുസ്വരതയ്‌ക്കും ഭരണഘടനയ്‌ക്കും നിരക്കാത്ത നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വസ്തുതയ്‌ക്ക് നിരക്കാത്തതാണ്.
സ്ഥലനാമങ്ങളെല്ലാം ഭാരതീയ സ്വഭാവം ദ്യോതിപ്പിക്കേണ്ടതാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാട് ഇപ്പോൾ സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്. സങ്കുചിത സ്വാർത്ഥ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഈ ചുവടുമാറ്റം അവസരവാദമാണ്. ട്രിവാൻഡ്രം തിരുവനന്തപുരം ആയതും , ആലപ്പി ആലപ്പുഴ ആയതും , ക്വയിലോൺ കൊല്ലം ആയതും, മദ്രാസ് ചെന്നൈ ആയതും, ബോംബെ മുംബൈ ആയതും സ്ഥലനാമങ്ങൾക്ക് തദ്ദേശീയമായ സ്വഭാവ സവിശേഷതകൾ വീണ്ടെടുക്കാനാണ്. വിദേശികൾ അടിച്ചേൽപ്പിച്ച സ്ഥലനാമങ്ങളോടുള്ള എതിർപ്പിന്റെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്.
സിപിഎമ്മിന്റെ ദേശീയ ആസ്ഥാനത്ത് ഓഫീസിന് മുന്നിൽ എഴുതിയിട്ടുള്ള ബോർഡിലും’ ഭാരത്’ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) എന്നാണ്. ഇതെല്ലാം ഭാരതമെന്ന പേരിന് ആർജ്ജിച്ചിട്ടുള്ള സാർവ്വത്രിക അംഗീകാരത്തെയാണ് കാണിക്കുന്നത്.
പുതിയതായി കൊണ്ടുവന്ന് രാഷ്‌ട്രത്തിന്റെമേൽ അടിച്ചേൽപ്പിക്കുന്ന ഒരു പേരാണ് ഭാരതമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇന്ത്യ എന്ന പേരിനോട് എന്താണ് ഇത്ര ഭയം എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഒരു മറുചോദ്യം ഉണ്ട്.
ഭാരതം എന്ന പേരിനോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഭയം ?
ബ്രിട്ടീഷുകാരന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇന്ത്യ വേണോ അതോ ടാഗോറിന്റെ ഭാരതഭാഗ്യവിധാതാവിനെ വേണോ എന്നതാണ് ഇന്നത്തെ പ്രസക്തമായ ചോദ്യം.
ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം എന്ന വള്ളത്തോളിന്റെ കവിത മുഖ്യമന്ത്രി തന്നെ എത്രയോ യോഗങ്ങളിൽ ഉദ്ധരിക്കാറുണ്ട്. നാളിതുവരെ ഭാരതനാമത്തിൽ യാതൊരു പന്തികേടും കാണാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ അതിന് അയിത്തം കൽപ്പിച്ച് പടിക്കു പുറത്തേക്ക് ആട്ടിയോടിക്കുന്നത് സത്യസന്ധമായ രാഷ്‌ട്രീയമല്ല. കാപട്യത്തിന്റെയും അവസരവാദത്തിന്റെയും സ്വാർത്ഥ രാഷ്‌ട്രീയമാണ്.
Comments