സമൂഹമാദ്ധ്യമങ്ങളിൽ ടോക്‌സിക് രീതികളിലുള്ള ചർച്ചകളും ചിന്തകളും അനുദിനം വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികളെയും സാധാരണക്കാരെയും ഒരേപോലെ സൈബർ ബുള്ളീയിംഗിന് ഇരയാക്കാറുണ്ട്. ഇതിന് പുറമേ ഈറ്റിംഗ് ഡിസോർഡർ ഉള്ളവരും ഇന്ന് സമൂഹത്തിൽ ഏറെയാണ്. ഇത്തരത്തിൽ ഇവ രണ്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ശ്രദ്ധേയമാകുന്നത്.
സൈബർ ബുള്ളീയിംഗ് നേരിട്ടിട്ടുള്ള കൗമാരക്കാരിൽ ഈറ്റിംഗ് ഡിസോർഡർ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. പത്ത് മുതൽ പതിനാല് വയസുവരെയുള്ള കുട്ടികളിലാണ് ഇത് അധികവും കണ്ടു വരുന്നതെന്നും പഠനത്തിൽ പറയുന്നു. സാൻസ്ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
സൈബർബുള്ളീയിംഗ് ആത്മാഭിമാനം കുറയ്‌ക്കുന്നതിനും സ്വന്തം ശരീരത്തിൽ ആത്മവിശ്വാസം ഇല്ലാതിരിക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനായി ആരോഗ്യത്തിന് ഉതകുന്നതിന് വിപരീതമായ വഴികൾ തേടുന്നതിലേക്കും നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഇത്തരക്കാരിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഈറ്റിംഗ് ഡിസോർഡർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും ഗവേഷണത്തിൽ പറയുന്നു.
ഇന്റർനാഷണൽ ജേർണൽ ഓഫ് ഈറ്റിംഗ് ഡിസോർഡേഴ്‌സ് എന്ന ജോർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അമേരിക്കയിൽ നിന്നുള്ള 10-14 വയസിനിടയിൽ പ്രായമുള്ള 11,875 കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഇവർ സൈബർബുള്ളീയിംഗിന് ഇരയായിട്ടുണ്ടോ എന്നും ഇതിന് ശേഷമുള്ള മാനസികാവസ്ഥ എന്തായിരുന്നുമെന്നുമാണ് പഠനത്തിൽ പരിശോധിച്ചത്.
9.5 ശതമാനം കൗമാരക്കാരും സൈബർബൂള്ളീയിംഗ് നേരിട്ടിട്ടുണ്ടെന്നും പിന്നീട് ഇത് ഈറ്റിംഗ് ഡിസോർഡറിലേക്ക് നയിച്ചുവെന്നും പഠനത്തിൽ നിന്നും വ്യക്തമായി. കൗമാരക്കാർ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകലം പാലിക്കുക എന്നതാണ് ഇതിനുള്ള പോംവഴിയെന്ന് വിദഗ്ധർ പറയുന്നു.















