വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ശ്രീ ഗുരുവായൂരപ്പന്റെ അപാരകാരുണ്യത്തിന്റെ ഓർമ്മ ഇന്നും മനസ്സിനെ പ്രകാശമാനമാക്കുന്നു. പണ്ടെനിക്ക് വർഷംതോറും സാധിച്ചിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ഭജനനാളുകൾ- ഒരു സുവർണ കാലമാണെന്ന് ഞാൻ പറയട്ടെ. അവിസ്മരണീയമായ ആ കാലങ്ങൾ ഒരിക്കലും ഇനി തിരിച്ചുവരാത്തവണ്ണം എല്ലാംകൊണ്ടും മാറിപ്പോയി.
25-30 വർഷങ്ങൾക്ക് മുമ്പായിരിക്കണം, അങ്ങിനെയൊരു ഭജനക്കാലം. വീട്ടിലെ പ്രാരാബ്ധങ്ങളിൽ നിന്നെല്ലാം മറന്നും അകന്നും ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ കഴിയാൻ പറ്റിയ സുന്ദര ദിനരാത്രങ്ങൾ. പ്രഭാതങ്ങൾ. പക്ഷേ എന്റെ മനസ്സിനെ പലപ്പോഴും ഒരു വേവലാതി അലട്ടിക്കൊണ്ടിരുന്നു. ഞാൻ ചെയ്ത ഒരു കാര്യം തെറ്റായിപ്പോയിരുന്നോ? ആണെന്നും അല്ലെന്നും മനസ്സിന്റെ കോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരുന്നു. ഭജിക്കുന്ന നാളുകളിലും ഈ വാദപ്രതിവാദങ്ങൾ കൂടെക്കൂടെ എന്റെ സ്വൈരം കെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഞാനൊരു തീരുമാനമെടുത്തു. ശ്രീ ഗുരുവായൂരപ്പന് വിട്ടുകൊടുക്കുക. അദ്ദേഹം തന്നെ വിധി കൽപ്പിക്കട്ടെ. ഭജനം കഴിഞ്ഞ് മടങ്ങും മുമ്പ് അദ്ദേഹം എങ്ങനെ എന്നെ പരോക്ഷമായി അറിയിക്കും? അപേക്ഷിക്കുക തന്നെ.
ഇതിന് ഞാൻ കണ്ടെത്തിയ മാർഗ്ഗം ഒട്ടും സുഗമമായിരുന്നില്ല…. അങ്ങനെ ഭജനത്തിന്റെ അവസാന നാളായി. അന്നൊക്കെ ഉച്ചപ്പൂജ നിവേദ്യങ്ങളും മറ്റ് പൂജ നിവേദ്യവും ഒഴിച്ചാൽ അകത്ത് കയറി നിന്ന് തൊഴാമായിരുന്നു. ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്ന് ദർശന സമയം കഴിയുന്നതോടെ ശ്രീകോവിൽ നടയടക്കും മുമ്പ് ഭഗവാന്റെ തൃപ്പാദത്തിൽ നിന്ന് ഒരുപിടി പൂജാ പുഷ്പങ്ങൽ മേൽശാന്തി കയ്യിൽ എടുക്കുമായിരുന്നു. അതിലെ ഒരു പങ്ക് ശ്രീകോവിലിന് തൊട്ടുമുന്നിൽ നിൽക്കുന്ന കാവൽക്കാരന് കൊടുക്കുന്നത് ചിലപ്പോഴൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ആ അമൂല്യ പുഷ്പങ്ങളിൽ നിന്നെനിക്ക് ഒരെണ്ണം കിട്ടിയാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ശ്രീ ഗുരുവായൂരപ്പന്റെ വിധി. ഇതായിരുന്നു ഞാൻ കണ്ടുവെച്ചിരുന്ന ഒരേ ഒരു പോംവഴി.
ഈ വഴി മനസ്സിൽ ഉറച്ച ഉടനെ തന്നെ അതിന്റെ അസാധ്യതകളെപ്പറ്റിയും തരണം ചെയ്യേണ്ട കടമ്പകളെപ്പറ്റിയും മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. എന്തായാലും ഇതിൽ മനസ്സുറപ്പിച്ച് നിന്നു. ഉച്ചപ്പൂജ മേളം മുറുകി ഒപ്പം എന്റെ മനസ്സിന്റെ താളവും. നട തുറന്നു. ഹോ! എന്തു ഭംഗി. നെയ്വിളക്കുകളുടെ സ്വർണപ്രഭയിൽ അടിമുടി വിളങ്ങുന്ന മഞ്ഞപ്പട്ടുടുത്ത ദിവ്യ രൂപം. തിക്കിലും തിരക്കിലും കൂടെ ഞാനും ഒരു നോക്ക് കണ്ട് തൊഴുത് മാറിനിന്നു. ശ്രീകോവിലിന് മുന്നിൽ നിൽക്കുന്ന ആൾ പുതിയ ആളാണെന്ന് തോന്നുന്നു. അന്ന് അങ്ങോരെ ഞാൻ ശ്രീ കോവിലിന് മുന്നിൽ ഡ്യൂട്ടിയ്‌ക്ക് കണ്ടിട്ടില്ല. അയാൾക്ക് മേൽശാന്തിയിൽ നിന്ന് പാദപുഷ്പങ്ങൾ കിട്ടിയാൽത്തന്നെ അതിന്റെ ഒരു കൊച്ചുപങ്ക് വേവലാതിയിൽ ഉഴറി നിൽക്കുന്ന ഈ ദാസിക്ക് ആരുതരാനാണ്. ഓരോന്ന് മനസ്സിൽ തീരുമാനിക്കുമ്പോൾ അസാധ്യമെന്ന് തോന്നുന്നത് അരുളാത്തതെന്തേ? ഇനി ആജീവനാന്തം താൻ കുറ്റക്കാരിയായി നടക്കണം. മനസ്സെന്നെ പഴിച്ചു. ഇതെല്ലാം ഒർത്ത് നടയടച്ച് പോകുന്ന മേൽശാന്തിക്കും കീഴ്ശാന്തിക്കും പിന്നാലെ ഞാനും നടന്നു.
ഭജന ഇരിക്കുന്ന ദിവസങ്ങളിൽ ഉച്ചപ്പൂജ കഴിഞ്ഞ് തുറന്ന നട അടക്കുന്നത് വരെ ഞാൻ ക്ഷേത്രത്തിൽ തങ്ങാറുണ്ട്. അപൂർവ്വം ചില ദിവസങ്ങളിൽ പുണ്യാഹം നടന്ന ദിവസങ്ങളിൽ പുറത്തു കടക്കാൻ മൂന്ന് മണിവരെ ആയിട്ടുണ്ട്. ഇപ്പറഞ്ഞ ദിവസവും അതുപോലൊരു ദിവസമായിരുന്നു. കാവൽക്കാരും വിരലിലെണ്ണാവുന്ന കുറച്ചുപേരും മാത്രമേ ഗോപുരം കടക്കാനുണ്ടായിരുന്നുള്ളു. കിഴക്കേ ഗോപുരവാതിൽ കടന്ന് ഞാൻ പതിവായി പോകാറുള്ള കിഴക്കേ നടയിലൂടെ നടന്നു. പതിവായി ഉച്ച ഭക്ഷണം കഴിക്കാറുണ്ടായിരുന്ന ഹോട്ടലും അടച്ചിരുന്നു. കിഴക്കേ നടതന്നെ ശൂന്യമായിരുന്നു. ഇനി എന്തു കാര്യം? എന്ത് ഊണ്? ഞാൻ തെറ്റുകാരി?
അടഞ്ഞു കിടന്ന കിഴക്കേ ഗോപുര കവാടം നോക്കി താമസസ്ഥലത്തേയ്‌ക്ക് തിരിയുമ്പോൾ ‘ദാ… എന്ന് ആരോ വിളിച്ചപോലെ തോന്നി. എന്നെയൊന്നും ആയിരിക്കില്ലെന്ന് കരുതി താമസസ്ഥലത്തേയ്‌ക്ക് തിരിഞ്ഞപ്പോൾ വീണ്ടും പുറകിൽ ആ വിളി. ‘ദാ… ന്ന്. നോക്കിയപ്പോൾ ശ്രീ കോവിലിന് മുന്നിൽ നിന്നിരുന്ന കാവൽക്കാരൻ! അദ്ദേഹം എന്റെ നേർക്ക് കൈ നീട്ടി. ഒന്നും മിണ്ടാനാകാതെ ഞാനെന്റെ കൈക്കുമ്പിൾ നീട്ടി ഒരു നിധിപോലെ ആ ശ്രീ പാദപുഷ്പങ്ങൾ വാങ്ങി. എന്റെ രണ്ട് നിറകണ്ണുകളിലും വച്ച് വന്ദിച്ചു. സ്തബ്ധയായിരുന്നു…..
ആശാ രമാ മേനോൻ തോട്ടേയ്‌ക്കാട്ട്
Comments