കാഞ്ഞങ്ങാട്: സിപിഎം നേതൃത്വം തന്റെ പ്രശ്നം പരിഹരിക്കാത്തതിൽ ബിജെപി മണ്ഡലം കമ്മിറ്റിയ്‌ക്ക് പരാതി നൽകി സിപിഎം വാർഡ് കൗൺസിലർ. ബന്ധുക്കൾ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും പുനഃസ്ഥാപിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎം കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറും നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ കെ.വി സരസ്വതിയാണ് മണ്ഡലം കമ്മിറ്റിക്ക് കത്തു നൽകിയത്. സിപിഎം പ്രദേശിക നേതൃത്വത്തിന് പരാതി നൽകിയെങ്കിലും പുരോഗതിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ബിജെപി പ്രദേശിക നേതൃത്വത്തെ സിപിഎം കൗൺസിലർ സമീപിച്ചത്.
പരാതിയിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വത്തിന് സിപിഎം കൗൺസിലർ തന്നെ കത്ത് നൽകിയത് സിപിഎമ്മിനുളളിൽ ഭിന്നിപ്പുണ്ടാക്കി. സഹോദരന്റെ സ്ഥലത്ത് കൂടിയാണ് ഇവരുടെ വീട്ടിലേക്ക് റോഡ് ഉണ്ടായിരുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് സഹോദരനും മറ്റു ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒടുവിൽ മാരാർ സമാജം ഇടപെട്ട് ഇവർ തമ്മിലുള്ള തർക്കത്തിന് പരിഹാരം കണ്ടെത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവരുടെ സ്ഥലത്തേക്കുള്ള റോഡ് ഉൾപ്പെടുന്ന സ്ഥലം ബന്ധുക്കൾക്ക് കിട്ടി. സ്ഥലം കിട്ടിയ ഉടൻ തന്നെ ഇവർ റോഡിൽ കുഴികൾ കുത്തി ഗതാഗതം തടസ്സപ്പെടുത്തിയെന്ന് സരസ്വതി ബിജെപി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു.
സിപിഎം ബ്രാഞ്ച് കമ്മിറ്റിയെ പ്രശ്നങ്ങൾ അറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ല. സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണമെന്ന് മുതിർന്ന നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയും വാഗ്ദാനം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതേതുടർന്നാണ് ബിജെപി നേതൃത്വത്തെ സമീപിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. കത്തിൽ ഇടപ്പെട്ട ബിജെപി പ്രദേശിക നേതൃത്വം മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് തയ്യാറായി. പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ചർച്ചയിലും ബിജെപി നേതാക്കൾ പങ്കെടുത്തു.
Comments