കോഴിക്കോട്: നിപ പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വരുന്ന പത്ത് ദിവസത്തേക്ക് എല്ലാ പൊതുപരിപാടികളും നിർത്തി വെയ്‌ക്കണമെന്ന് കളക്ടർ എ.ഗീത ഉത്തരവിട്ടു. വിവാഹം, റിസപ്ഷൻ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, കലാസാംസ്‌കാരിക-കായിക മത്സരങ്ങൾ എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങി പരിപാടികളിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകൾ മാത്രമാക്കി ചുരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തണമെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ഒത്തു ചേരുന്ന നാടകം ഉൾപ്പെടെ കലാസാംസ്‌കാരിക കായിക മത്സരങ്ങൾ മാറ്റി വെക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ഇത്തരം ചടങ്ങുകൾ നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്നും പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റി വെക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താനും കളക്ടർ നിർദ്ദേശിച്ചു. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ആശങ്കയുടെ സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Comments