എറണാകുളം: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത് രണ്ടുദിവസം പിന്നിട്ടിട്ടും ഭീഷണി തുടർന്ന് ഓൺലൈൻ വായ്പാ തട്ടിപ്പ് (വാലറ്റ് ബാങ്കിംഗ്) സംഘം. കഴിഞ്ഞ ദിവസം മരണപ്പെട്ട ശില്പയുടെ ഫോണിലെ കോൾലിസ്റ്റിലുള്ള 25-ഓളം നമ്പറുകളിലേക്കാണ് യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പാ തട്ടിപ്പ് സംഘം പ്രചരിപ്പിച്ചത്. കടമക്കുടി സ്വദേശി നിജോ(39), ഭാര്യ ശിൽപ(29), മക്കളായ എയ്ബൽ, ആരോൺ(6) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു.
മോർഫ് ചെയ്ത ചിത്രങ്ങൾ ലഭിച്ച ചിലർ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. കടമക്കുടിയിൽ കൂട്ടമരണമുണ്ടായ ചൊവ്വാഴ്ച വൈകിട്ടോടെ കടമക്കുടി പഞ്ചായത്ത് ഒന്നാംവാർഡിലെ ആശാപ്രവർത്തക ഷീബ ജീവന്റെ ഫോണിലേക്കാണ് ആദ്യ സന്ദേശം ലഭിച്ചത്. ശില്പയുടെ പേരും മൊബൈൽ നമ്പറും 9300 എന്ന തുകയുടെ സ്ക്രീൻഷോട്ടും ശില്പയുടെ ആധാർ കാർഡിന്റെ പകർപ്പുമാണ് അന്ന് ലഭിച്ചത്. ബുധനാഴ്ച രാവിലെയും ശില്പയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഷീബയ്ക്ക് ലഭിച്ചിരുന്നു. ഈ നമ്പർ ബ്ലോക്ക് ചെയ്തതിനാൽ ഇന്നലെ വെളുപ്പിന് മറ്റൊരു നമ്പറിൽ നിന്നാണ് വീണ്ടും മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചിരിക്കുന്നത്.
എന്നാൽ, ഇതുവരെ ശില്പയുടേയും നിജോയുടേയും മൊബൈൽ ഫോണുകൾ പരിശോധിക്കാനായിട്ടില്ല. ഈ ഫോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തട്ടിപ്പു സംഘത്തെക്കുറിച്ച് വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ട പരാതികൾ ഉയർന്നിട്ടും പരിശോധന നടത്താതെ പോലീസിന്റെ മെല്ലേ പോക്ക് തുടരുകയാണ്. വിശദമായ അന്വേഷണത്തിലാണ് കുടുംബം ജീവനൊടുക്കിയതിനു പിന്നിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘമാണെന്ന് സൂചന ലഭിച്ചത്. ആത്മഹത്യ ചെയ്തതിന് പിന്നാലെ ശിൽപയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് വന്നത് ദുരൂഹത ഉയർത്തി. നിലവിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ വടക്കേക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.സി. സൂരജിനാണ് അന്വേഷണ ചുമതല.
Comments