തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും. പ്രതിഷേധ വിനോദയാത്ര മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ സിപിഎമ്മിലും ചർച്ചയായിരിക്കുകയാണ്.
കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ വെള്ളനാട് യൂണിറ്റിലെ അംഗങ്ങളും സിപിഎം പ്രവർത്തകരുമാണ് വോട്ടെടുപ്പിന് മുൻപ് മുങ്ങിയത്. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് 10 ദിവസം നീളുന്ന വിനോദയാത്ര ഇവർ നടത്തിയത്.
പെൻഷൻ അനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെ പാർട്ടി നേതൃത്വത്തെ ഇവർ സമീപിക്കുകയും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിട്ടുനിൽക്കുമെന്നും അറിയിച്ചിരുന്നു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മണ്ഡലത്തിലെ വോട്ടർമാരാണ് ഇവർ.
ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണ 69.36 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തെക്കാൾ 4.5 ശതമാനം കുറവാണ് പോളിംഗ്. സംസ്ഥാന സർക്കാരിനെതിരായ ജനവികാരമാണ് പോളിംഗ് കുറയാൻ കാരണമെന്ന ആശങ്ക സിപിഎം കേന്ദ്രങ്ങളെയും അങ്കലാപ്പിലാക്കുന്നുണ്ട്.
കേന്ദ്രമന്ത്രിയും എംപിയും എംഎൽഎയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് മണ്ഡലമാണ് ആറ്റിങ്ങൽ. ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ പക്ഷെ ഇത്തവണ എൽഡിഎഫിനെതിരായ ജനവികാരമാണുള്ളത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ഘാതകരെ സംരക്ഷിച്ച സിപിഎം നിലപാടിനെതിരെയുള്ള ജനവികാരവും രൂക്ഷമാണ്. സിദ്ധാർത്ഥിന്റെ കുടുംബത്തിനും മണ്ഡലത്തിലാണ് വോട്ട്. ഇടത് വലത് മുന്നണികൾക്കെതിരായ ജനരോഷം ബിജെപിക്ക് അനുകൂലമായി തീരുമെന്ന പ്രതീക്ഷയാണ് പാർട്ടിക്കുള്ളത്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നാലര ശതമാനം വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്.