ന്യൂഡൽഹി: കെനിയയിൽ ഒളിവിലായിരുന്ന ഐഎസ് ഭീകരൻ അറാഫത്ത് അലി പിടിയിൽ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എൻഐഎയാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇയാളെ പിടികൂടിയത്. 2020 മുതൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതിനാൽ ഇയാൾ ഒളിവിലായിരുന്നു. സംഭവത്തിൽ കേസിലെ മറ്റ് പ്രതികളുമായും മഞ്ജുനാഥ ക്ഷേത്രം തകർക്കുന്നതിനുളള ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്.
കർണാടകയിലെ ശിവമോഗ ഭീകരവാദകേസിലെ മുഖ്യപ്രതിയാണ് ഇയാൾ. കെനിയയിൽ വച്ച് ഐഎസിന്റെ ഇന്ത്യാ വിരുദ്ധ ഭീകരവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനായി അറാഫത്ത് അലി പ്രവർത്തിക്കുകയായിരുന്നുവെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഭീകരവാദ പ്രവർത്തനങ്ങളും ഗൂഢാലോചനകളും കണ്ടെത്താനും പരാജയപ്പെടുത്താനുമുള്ള എൻഐഎയുടെ ശ്രമങ്ങൾക്ക് അറാഫത്ത് അലിയുടെ കസ്റ്റഡി സഹായിക്കുമെന്നാണ് എൻഐഎയുടെ വിശ്വാസം.
തീവ്രമത വിശ്വാസികളായ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് എത്തിക്കുന്നതായിരുന്നു ഇയാളുടെ പ്രവർത്തനം. ശിവമോഗ ഭീകരാക്രമണ കേസിന്റെ ഗൂഢാലോചനയുടെ ഭാഗമായി, സ്ഫോടനക്കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. മഞ്ജുനാഥ ക്ഷേത്രം തകർക്കാനുളള ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്. ക്ഷേത്രം തകർക്കാനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയ പ്രഷർ കുക്കർ ഐഇഡി പൊട്ടിത്തെറിച്ച് മുഹമ്മദ് ഷാരിഖ് എന്ന ഭീകരന് പരിക്കേറ്റിരുന്നു.
2020ൽ മംഗ്‌ളൂരുവിൽ കാണപ്പെട്ട രണ്ട് ഭീകരവാദ ചുവരെഴുത്തു കേസുകളിലും അലിക്ക് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ലഷ്‌കർ സിന്ദാബാദ്, സംഘികളെയും മൻവേദികളെയും നേരിടാൻ ലഷ്‌കർ-ഇ-തൊയ്ബയെയും താലിബാനെയും ക്ഷണിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത് എന്നായിരുന്നു ചുവരെഴുത്ത് ഇയാളുടെ നിർദ്ദേശപ്രകാരമാണ് ഇത് പ്രചരിപ്പിച്ചതെന്ന് പ്രതികളായ മുഹമ്മദ് ഷാരിഖും മാസ് മുനീർ അഹമ്മദും മൊഴിനൽകിയിരുന്നു.
Comments