എറണാകുളം: സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഉത്തരവിറക്കി ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും കോടതി പറഞ്ഞു. എച്ച്‌ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ അപേക്ഷകരുടെ വിവരങ്ങളിന്മേൽ രഹസ്യ സ്വഭാവം പുലർത്തണമെന്നും ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ എച്ച്‌ഐവി ബാധിതർ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളിലടക്കം സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
‘സ്വകാര്യത ഭരണഘടന നൽകുന്ന അവകാശമാണ്. എച്ച്‌ഐവി ബാധിതരെന്ന നിലയിൽ ധനസഹായത്തിനും മറ്റും അപേക്ഷിക്കുന്ന സമയത്ത് ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകൾ സമർപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് എച്ച്‌ഐവി ബാധിതനാണെന്ന് പുറം ലോകം അറിയാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരം നടപടിയിലേക്ക് കടക്കുമ്പോൾ സ്വകാര്യതാ ലംഘനമുണ്ടാവരുത്’- ഹൈക്കോടതി വ്യക്തമാക്കി.















