കൊച്ചി: കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും യുവാവും പിടിയിൽ. കടവന്ത്ര സ്വദേശി പി.കെ സബിൻ രാജ്, എളംകുളം സ്വദേശി വൃന്ദ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിൽ പ്രവർത്തിച്ചിരുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് സ്ഥാപന ഉടമയാണ് സബിൻ രാജ്. ഇയാളുടെ സഹായിയാണ് യുവതി.
വ്യാപാരം പഠിപ്പിച്ച് ലൈലസൻസ് എടുത്തുകൊടുക്കാമെന്നും ഉത്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചെയ്തുതരാമെന്നും പറഞ്ഞ് കുടുംബശ്രീ പ്രവർത്തകരിൽ നിന്നും പ്രതികൾ പണം തട്ടിയെടുക്കുയായിരുന്നു. പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫോട്ടോകൾ അടങ്ങിയ പാസ്ബുക്കുകൾ പ്രതികൾ വ്യാജമായി നിർമ്മിച്ചിരുന്നു. കേന്ദ്രസർക്കാർ സംരംഭമാണന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.
മൂന്നാറിലെ നിർധനരായ കുടുംബശ്രീ പ്രവർത്തകർക്ക് ഇവർ കഴിഞ്ഞദിവസം വ്യാപാരത്തെ കുറിച്ച് ക്ലാസ് എടുത്തിരുന്നു. തുടർന്ന് മൂന്നാർ സ്വദേശി ജിതിൻ മാത്യുവിൽ നിന്നും 2.14 ലക്ഷം രൂപ തട്ടിയെടുത്തു. മൂന്നാറിൽ 37 സ്ത്രീകളിൽ നിന്നായി 10 ലക്ഷം രൂപയും എറണാകുളത്തും പരിസര പ്രദേശങ്ങളിൽനിന്ന് പത്തോളം പേരിൽ നിന്ന് 25 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തിരുന്നു. വഞ്ചിക്കപ്പെട്ടവർ പ്രതികൾ ക്ലാസ് എടുക്കുന്ന സ്ഥലത്തെത്തുകയും ഇവരെ തടഞ്ഞുവെയ്‌ക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments