തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും സിപിഎമ്മിനുളളിൽ ഭിന്നത രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേയർ ആര്യാ രാജേന്ദ്രന് കീഴിലുളള സിപിഎം ഭരണസമിതിയെ വിമർശിച്ച് കോർപ്പറേഷൻ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷയും സിപിഎം കൗൺസിലറുമായ ഗായത്രി ബാബു വിമർശനം ഉന്നയിച്ചത്. സിപിഎം വിളിച്ചുചേർത്ത സ്ഥിരംസമിതി അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ് ആര്യാ രാജേന്ദ്രനെതിരെ വിമർശനം ഉയർന്നത്.
ദേശീയപാത ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയതിന്റെ പേരിൽ പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം തിരുവനന്തപുരം കോർപ്പറേഷൻ അനധികൃതമായി തിരികെ നൽകിയിരുന്നു. വള്ളക്കടവ് സ്വദേശിയായ സിപിഎം നേതാവിന്റെ ഓട്ടോയാണ് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പ്രത്യേക സക്വാഡ് പിടിച്ചെടുത്തത്. എന്നാൽ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷ ഗായത്രി ബാബു ഇടപെട്ട് വാഹനം വിട്ടു നൽകിയിരുന്നു. പിഴ ഒഴിവാക്കി വാഹനം വിട്ടുകൊടുത്തതിൽ ആരോഗ്യ, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞിരുന്നു. ഉദ്യോഗസ്ഥർ ഇവരുടെ ശുപാർശ അനുസരിക്കാത്തതായിരുന്നു പ്രശ്‌നം.
മേയറുടെ പിടിപ്പുകേടാണ് ഉദ്യോഗസ്ഥർ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെയും കൗൺസിലർമാരുടെയും വാക്ക് കേൾക്കാൻ തയ്യാറാക്കാത്തതിന് കാരണമെന്ന് പാർട്ടി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കോർപ്പറേഷനിലെ സിപിഎം ഭരണസമിതിയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അഴിച്ചുപ്പണി നടന്നത്. എന്നാൽ ഇതിന് ശേഷം അധികാരത്തിലേറിയ സഥിരം സമിതി അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ് ഉൾപ്പോരിനും ഭിന്നതയ്‌ക്കും കുറവ് വന്നിട്ടില്ലെന്ന് തെളിഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് മേയർക്കും ഭരണസമിതിക്കുമെതിരെ ഗായത്രി ബാബു തിരിഞ്ഞത്.
Comments