ന്യൂഡൽഹി: എൻജിഒകൾ വഴി ജമ്മു കശ്മീരിൽ തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഉൾപ്പെടെയുളള മൂന്ന് പേരെ മുഖ്യപ്രതികളാക്കി ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഗുലാം ഹസൻ ബാന, ജമ്മു കശ്മീർ സിവിൽ സൊസൈറ്റികളുടെ (ജെകെസിസിഎസ്) പ്രോഗ്രാം കോ-ഓർഡിനേറ്റർ ഖുറം പർവേസ്, ഇർഫാൻ മെഹ്രാജ്, എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എൻജിഒകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, ക്ഷേമ സംഘടനകൾ എന്നിവയിലൂടെ നിരോധിത ഭീകരവാദ സംഘടനകൾക്ക് പണം നൽകാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് കേസ്.
”ഈ എൻജിഒകൾ രാജ്യത്തിനകത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും മതത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിൽ ധനസഹായം വാങ്ങുന്നു. കശ്മീരിലെ ഭീകരവാദ, വിഘടനവാദ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ഫണ്ടുകൾ വിനിയോഗിച്ചത്. ന്യൂഡൽഹി, ജമ്മു കശ്മീർ, എന്നിവയ്‌ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഹവാല വ്യാപാരികളുടെ സഹായത്തോടെയാണ് ഭീകരവാദ പ്രവർത്തനങ്ങൾക്കായി കശ്മീരിലേക്ക് ഇത്തരം ഫണ്ടുകൾ ഇവർ എത്തിച്ചത്.- പ്രസ്താവനയിൽ എൻഐഎ വ്യക്തമാക്കി.
Comments