ന്യൂഡൽഹി: ഇൻഡി മുന്നണി മാദ്ധ്യമങ്ങൾക്കെതിരെ പ്രഖ്യാപിച്ച വിലക്കിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുന്നണിയിലെ പ്രമുഖനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. താൻ എല്ലായിപ്പോഴും മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ്. മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്ന് പറയുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. എഎൻഐയ്‌ക്ക് നൽകിയ പ്രതികരണത്തിലായിരുന്നു നിതീഷിന്റെ പരാമർശം.
അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും അധികാരമുണ്ട്. മാദ്ധ്യമങ്ങൾ സ്വതന്ത്രരായിരിക്കണം എന്ന് അഭിപ്രായമുള്ള വ്യക്തിയാണ് താൻ. താൻ ഒരു മാദ്ധ്യമത്തിനോ മാദ്ധ്യമ പ്രവർത്തകർക്കോ എതിരല്ല. പത്ര പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി എന്നുപറയുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. താൻ എപ്പോഴും മാദ്ധ്യമങ്ങളുടെ പക്ഷത്താണ്. നിതീഷ് കുമാർ പറഞ്ഞു.
14 അവതാരകരെയാണ് ഇൻഡി സഖ്യം ബഹിഷ്‌കരിച്ചിരിക്കുന്നത്. തങ്ങളുടെ പട്ടികയിലുള്ള ഒൻപത് ചാനലുകളിലെ 14 അവതാരകർ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ ഇൻഡി സഖ്യത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. സെപ്തംബർ 13-ന് ചേർന്ന ആദ്യ ഏകോപന സമിതി യോഗിലാണ് പ്രതിപക്ഷ സഖ്യം വാർത്താ ചാനൽ അവതാരകരെ ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തത്. ബഹിഷ്‌കരിച്ചിരിക്കുന്ന അവതാരകരെ മാസങ്ങളോളം തങ്ങളുടെ മീഡിയ കമ്മിറ്റി നിരീക്ഷിക്കുമെന്നും പ്രശ്‌നമില്ലെന്ന് തോന്നിയാൽ ബഹിഷ്‌കരണം പിൻവലിക്കുമെന്നും സഖ്യം പറയുന്നു.
റിപ്പബ്ലിക് ഭാരത് അവതാരകൻ അർണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാർ, സുശാന്ത് സിൻഹ, ന്യൂസ് 18-ലെ അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ, ഭാരത് എക്‌സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീർ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂർ, ഇന്ത്യ ടിവിയിലെ പ്രാചി പരാശർ എന്നീ അവതാരകരെയാണ് പ്രതിപക്ഷ സഖ്യം ബഹിഷ്‌കരിച്ചിരിക്കുന്നത്.
Comments