ന്യൂഡൽഹി: പ്രതിപക്ഷ ഐക്യമുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റിയിലേക്ക് സിപിഎം പ്രത്യേക പ്രതിനിധിയെ അയക്കില്ല. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ചേർന്ന പിബി യോഗത്തിന്റേതാണ് തീരുമാനം. പ്രത്യേക സമിതിയിലേക്ക് അംഗത്തെ അയക്കേണ്ടതില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയരുകയായിരുന്നു.
ഇൻഡി സഖ്യത്തിന്റെ മുംബൈ യോഗത്തിലാണ് മുന്നണിയിലെ കാര്യങ്ങൾ തീരുമാനിക്കാൻ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകാൻ തീരുമാനമായത്. കൺവീനറായി ഒരു നേതാവിന്റെ പേര് ഉയർത്തിക്കാണിക്കാൻ സാധിക്കാത്തതിനാലായിരുന്നു കമ്മിറ്റിയ്‌ക്ക് രൂപം നൽകിയത്. എന്നാൽ മറ്റു പാർട്ടികൾ സമിതിയിലേക്ക് അംഗത്തെ തീരുമാനിച്ചെങ്കിലും സിപിഎം പ്രതിനിധിയെ പ്രഖ്യാപിച്ചിരുന്നില്ല.
കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തെ എതിർക്കാനും യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. സമാന ചിന്താഗതിയുളള പാർട്ടികളെ ഒപ്പം കൂട്ടാനും പിബി യോഗത്തിൽ തീരുമാനമായി. ഇൻഡി മുന്നണി വിപുലീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Comments