ശ്രീനഗർ: അനന്തനാഗിൽ സൈന്യം കൊലപ്പെടുത്തിയത് കൊടും ഭീകരൻ ഉസൈറിനെ ആണെന്ന് സംശയം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ഉള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉസൈര്‍ ഖാന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും. ഡ്രോൺ ഉപയോഗിച്ച് സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷൻ തുടർന്നു കൊണ്ടിരിക്കുകയാണ്. ഭീകരർക്കെതിരായുള്ള സൈനിക നടപടിയുടെ ആറാം ദിവസമായ ഇന്ന് ഡിജിപിയും എഡിജിപിയും ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 13ന് നടന്ന ആക്രമണത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപവിഭാഗമായ ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെ നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൈനിക നീക്കമാണു അനന്തനാഗിൽ ആറു ദിവസമായി നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണു നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. പിന്നാലെ കൊടുംഭീകരൻ ഉസൈർ ഖാൻ അടക്കമുള്ള ലഷ്കർ ഭീകരരെ പിടികൂടാനുള്ള ശ്രമം സൈന്യം ഊർജിതമാക്കി. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരിൽ ഉസൈർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് സൈൈന്യം.
Comments