ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി പുകഴ്‌ത്തരുതെന്ന് പ്രവർത്തകരോട് നിർദ്ദേശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പാർട്ടി അംഗങ്ങളോട് ഖാർഗെ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റിപ്ലബിക് ടിവി റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി ടിഎസ് ദേവ് സിംഗ് ദിവസങ്ങൾക്ക് മുമ്പ് മോദിയെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിന് ശേഷമായിരുന്നു അദ്ദേഹത്തെ പ്രശംസിച്ച് ദേവ് സിംഗ് രംഗത്തെത്തിയത്.
ഛത്തീസ്ഗഢ് സന്ദർശിച്ച പ്രധാനമന്ത്രി നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിട്ടിരുന്നു. ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്താണ് അദ്ദേഹം പ്രശംസിച്ചത്. ഛത്തീസ്ഗഢിനെ മികച്ച സംസ്ഥാനമാക്കി മാറ്റാനായാണ് നിങ്ങൾ ഇവിടെ വന്നത്. സംസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി നിങ്ങൾ സംഭാവനകൾ നൽകി. ഇനിയും സംസ്ഥാനത്തിന്റെ വികസനത്തിനായി നിങ്ങൾ ഞങ്ങളെ സഹായിക്കുമെന്നറിയാം എന്നാണ് വേദിയിൽ ദേവ് സിംഗ് പറഞ്ഞത്.
സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുന്നതായി സിംഗ് തുടർന്നു പറഞ്ഞു, ”ഞങ്ങൾ കേന്ദ്രത്തിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്, കേന്ദ്രത്തോട് സംസ്ഥാനത്തിനായി ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അത് ഇതുവരെയും നിഷേധിച്ചിട്ടില്ല. രാജ്യത്തെയും സംസ്ഥാനത്തെയും മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രിയുടെ പരാമർശത്തിന് കോൺഗ്രസ് കടുത്ത നിലപാടാണ് സ്വീകരിച്ചതെന്ന് റിപ്ലബ്ലിക് ടിവി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വർക്കിംഗ് കമ്മിറ്റി മീറ്റിംഗിൽ സിംഗ് ക്ഷമാപണം നടത്തിയതായും ഇനി ഇത് ആവർത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മീറ്റിംഗിൽ പ്രധാനമന്ത്രിയെ അനാവശ്യമായി പുകഴ്‌ത്തുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും സിംഗിനോടും മറ്റ് സിഡബ്ല്യുസി അംഗങ്ങളോടും ഖാർഗെ അഭ്യർത്ഥിച്ചു.
Comments