തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കാൻ ശുപാർശ. ക്രൈംബ്രാഞ്ചാണ് ഡിജിപിയ്‌ക്ക് ശുപാർശ നൽകിയത്. പുതിയ കേസെടുക്കുന്ന കാര്യം 21-ന് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിക്കും. നിയമസഭാ കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം കേസെടുക്കാൻ ക്രൈം ബ്രാഞ്ച് ശുപാർശ നൽകിയത്.
പുതിയ കേസെടുക്കണമെന്ന ശുപാർശ ക്രൈംബ്രാഞ്ച് ഡിജിപിക്ക് സമർപ്പിച്ചുകഴിഞ്ഞു. എം.എ വാഹിദ് , ശിവദാസൻ നായർ എന്നിവരെ കേസിൽ പ്രതി ചേർക്കും. മുൻ വനിത എംഎൽഎ ജമീല പ്രകാശത്തിനെ തടഞ്ഞു വച്ചതിനും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നതിനുമാകും കേസ്. കേസിൽ ഇരുവരെയും പ്രതിചേർത്ത ശേഷം കൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.
നേരത്തെ ഇടതുനേതാക്കൾ മാത്രം ഉണ്ടായിരുന്ന കേസിലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളെ കൂടി പ്രതിചേർക്കുന്നത്. കേസിൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മർദ്ദതന്ത്രം എന്ന നിലയ്‌ക്ക് മുൻ പ്രതിപക്ഷ എംഎൽഎമാരെക്കൂടി പ്രതിചേർക്കുന്നത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം.
Comments