ശ്രീനഗർ: ജമ്മു കശ്മീരിൽ ആദ്യമായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ എലൈറ്റ് കോബ്രാ യൂണിറ്റിനെ വിന്യസിച്ചതായി റിപ്പോർട്ട്. കമ്യൂണിസ്റ്റ് ഭീകരരെ ചെറുക്കുന്നതിനായി താഴ്വരകളിലാണ് കോബ്രാ യൂണിറ്റിനെ വിന്യസിക്കുന്നത്. പരിശീലനത്തിനായി കോബ്രാ യൂണിറ്റുകൾ ഏപ്രിൽ മുതൽ കശ്മീരിൽ ഉണ്ടെങ്കിലും കുപ്വാരയിൽ കഴിഞ്ഞ ദിവസമാണ് വിന്യസിച്ചത്. നക്സൽ ഭീകരരെ ചെറുക്കാനായുളള പ്രവർത്തനങ്ങൾക്ക് അവർ തയ്യാറാണെന്നും അധികൃതർ അറിയിച്ചു.
വനമേഖല കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന സിആർപിഎഫിന്റെ പ്രത്യേക ഗൊറില്ല വാർഫെയർ കമാൻഡോ യൂണിറ്റാണ് കോബ്രാ. ബിഹാർ, ഝാർഖണ്ഡ് എന്നിങ്ങനെയുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിലെല്ലാം കോബ്രാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുകയാണ് വടക്കുകിഴക്കൻ കോബ്ര യൂണിറ്റിന്റെ ലക്ഷ്യം. അനന്ത്നാഗിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് നീക്കം.
അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗ് വനമേഖലയിൽ സെപ്റ്റംബർ 13-നാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഈ പ്രദേശങ്ങളിൽ ഭീകർക്കായുള്ള തിരച്ചിൽ 7-ാം ദിവസവും തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. പാക് സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം മൂന്ന് ഭീകരരായിരുന്നു നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇതിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രക്ഷപ്പെട്ട മൂന്നാമത്തെ ഭീകരനെ പിന്നീട് ബരാമുള്ളയിലെ ഉറി, ഹത്ലംഗിൽ വെച്ച് സൈന്യം വധിച്ചു. ഈ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഭീകരർക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷൻ പുരോഗമിച്ചു കൊണ്ടിരിക്കാണെന്നും കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.
Comments