ന്യൂഡൽഹി: ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയ കാനഡയ്‌ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യൻ പൗരന്മാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം.
കാനഡയിലുള്ള പൗരന്മാരും വിദ്യാർത്ഥികളും ഒട്ടാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ, വാൻകൊവർ കോൺസുലേറ്റ്, ടോറന്റോ കോൺസുലേറ്റ് എന്നീ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലോ മദദ് പോർട്ടലിലോ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇന്ത്യൻ നയതന്ത്ര വിദഗ്ധർക്കും ഇന്ത്യ വിരുദ്ധ പ്രവണത എതിർക്കുന്നവർക്കും എതിരെയാണ് പ്രധാനമായും കാനഡയിൽ ഭീഷണി നിലനിൽക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം കാനഡ ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. പൗരന്മാർ കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ മേഖലകളിലൂടെ സഞ്ചരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകയിരിക്കുന്നത്.
ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന ജസ്റ്റിൻ ട്രൂഡോയുടെ പാർലമെന്റിലെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവന്നു. ട്രൂഡോ പരാമർശം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
കാനഡയ്‌ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ വിഷയത്തിൽ ന്യായീകരണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നിരുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തിന്റെ ഗൗരവം മനസിലാക്കി നൽകാൻ മാത്രമായിരുന്നു ശ്രമമെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ രാജ്യത്തിന് അകത്തുനിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രശ്നം നിസാരവത്ക്കരിക്കാനുള്ള ട്രൂഡോയുടെ ശ്രമം.
Comments