ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎമ്മിലെ വിഭാഗീയത ആലപ്പുഴ ജില്ല മുഴുവൻ വ്യാപിക്കുന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ആലപ്പുഴയിലെ വിവിധ ഇടങ്ങളിലെ പ്രവർത്തകരാണ് സിപിഎം വിടാൻ ഒരുങ്ങുന്നത്. കഞ്ഞിക്കുഴി, ഹരിപ്പാട്, കായംകുളം ഭാഗങ്ങളിൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന നേതാക്കളും പ്രവർത്തകരുമാണ് കുട്ടനാട്ടിലെ വിമതരുമായും സിപിഐ നേതാക്കളുമായും ആശയവിനിമയം നടത്തിയത്. കായംകുളം ഏരിയകമ്മിറ്റിയിലെ 12 അംഗങ്ങൾ സിപിഎം നേതൃത്വത്തിനെതിരെ ഉടൻ രംഗത്ത് വരുമെന്ന് വിമതർ പറയുന്നു.
സിപിഎമ്മിന്റെ ഏകാധിപത്യ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയും പാർട്ടിയുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നവർക്കെതിരെയും നേതൃത്വം കമ്മീഷനെ വച്ച് നടപടിയെടുക്കുന്നു. ഇതിന് ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു. വിമതർ നേതൃത്വത്തിനെതിരെ ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഇതാണ്. സംസ്ഥാന-ജില്ലാ നേതൃത്വത്തെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ ഇവർ പിന്നീട് സിപിഐയിൽ ചേർന്നിരുന്നു. ഇതാണിപ്പോൾ ആലപ്പുഴ ജില്ല മുഴുവൻ വ്യാപിക്കുന്നത്. നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയവർക്കെതിരെ നടപടിയെടുക്കാനാണ് സിപിഎം ഒരുങ്ങുന്നത്. കഞ്ഞിക്കുഴി, ഹരിപ്പാട്, കായംകുളം ഭാഗങ്ങളിൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന നേതാക്കളും പ്രവർത്തകരും കുട്ടനാട്ടിലെ വിമതരുമായി ആശയവിനിമയം ആരംഭിച്ച ഇവർ സിപിഐ നേതൃത്വവുമായും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.