പൂനെ: സുപ്രസിദ്ധ ചലച്ചിത്ര താരവും ബിജെപി എംപിയുമായ ഹേമമാലിനി തുടർച്ചയായ മുപ്പതാം വർഷത്തിലും പുണെ ഫെസ്റ്റിവലിൽ ഗണേശ വന്ദനം അവതരിപ്പിച്ചു. സംഗീതം, നൃത്തം, നാടകം, കല, വാദ്യോപകരണങ്ങൾ, കായികം, സംസ്കാരം എന്നിവ സമന്വയിപ്പിച്ച് പൂനെയിൽ നടക്കുന്ന ഉത്സവമാണ് പൂനെ ഫെസ്റ്റിവൽ. കഴിഞ്ഞ 35 വര്ഷങ്ങളായി ഇത് നടന്നു വരുന്നു.
പൂനെ ഫെസ്റ്റിവൽ കമ്മിറ്റി, പുനൈയിലെ പൗരന്മാർ, മഹാരാഷ്‌ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഇന്ത്യാ ഗവൺമെന്റിന്റെ ടൂറിസം വകുപ്പ് എന്നിവ സംയുക്തമായാണ് പൂനെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പൂനെ ഫെസ്റ്റിവലിലെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.
പൂനെ ഫെസ്റ്റിവലിന്റെ രക്ഷാധികാരി കൂടിയാണ് പ്രശസ്ത നടി ഹേമ മാലിനി (എംപി). തുടർന്ന് രണ്ടാം ദിവസം ശനിയാഴ്ച അവർ ‘ഗംഗ’ ബാലെ അവതരിപ്പിക്കും . മൂന്ന് പതിറ്റാണ്ടുകളായി പൂനെ ഫെസ്റ്റിവലിന്റെ അവിഭാജ്യ ഘടകമാണ് ഹേമമാലിനി. ഫെസ്റ്റിവലിന് നൽകിയ മികച്ച സംഭാവനകൾക്ക് ഉദ്ഘാടന ചടങ്ങിൽ അവരെ ആദരിക്കുകയുണ്ടായി.
ശ്രീ ഗണേഷ് കലാ കായിക രംഗ്മഞ്ചിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ടൂറിസം മന്ത്രി ഗിരീഷ് മഹാജൻ മുഖ്യാതിഥിയായിരുന്നു. ഉത്സവം സെപ്റ്റംബർ 28 വരെ തുടരും. എല്ലാ വർഷവും ഗണേശോത്സവ സമയത്താണ് പൂനെ ഫെസ്റ്റിവൽ സംഘടിപ്പിക്കുക.