ഭുവനേശ്വർ: ഹോസ്റ്റലിൽ പാകം ചെയ്ത ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തി. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനിയർ കോളേജ് ഹോസ്റ്റലിലാണ് ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തിയത്. ആര്യൻഷ് എന്ന വിദ്യാർത്ഥിയാണ് തന്റെ ദുരനുഭവം സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി വിമർശനങ്ങളാണ് കോളേജിനെതിരെ ഉയരുന്നത്.
‘കുട്ടികളെ എഞ്ചിനീയറിംഗ് ബിരുദധാരികൾ ആക്കുന്നതിന് 17.5 ലക്ഷം രൂപയാണ് ഓരോ രക്ഷിതാക്കളും ചിലവിടുന്നത്. എന്നാൽ കോളേജ് ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണമിതാണ്’ഭക്ഷണത്തിലെ തവളയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആര്യൻഷ് കുറിച്ചു.
പോസ്റ്റ് വിവാദമായതിന് പിന്നാലെ ഇത് സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. ഹോസ്റ്റൽ ഭക്ഷണം തികച്ചും വൃത്തിഹീനമാണെന്നും ഉച്ചഭക്ഷണത്തിൽ വിദ്യാർത്ഥികൾക്ക് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, രാത്രിയിലെ ഭക്ഷണം തുടങ്ങിയവയുടെ പേയ്മെന്റ് കുറയ്‌ക്കുന്നുവെന്നും സർക്കുലറിൽ പരമാർശിച്ചു. കൂടാതെ ഭക്ഷണം പാകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.