തിരുവനന്തപുരം: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. പാത്രങ്ങളുമായി പാർസൽ വാങ്ങാൻ വരുന്നവർക്ക് അഞ്ചുമുതൽ 10 ശതമാനം വരെ കിഴിവ് നൽകാനാണ് പുതിയ തീരുമാനം. കുറഞ്ഞ വിലയ്‌ക്ക് സ്റ്റീൽ പാത്രം നൽകുന്നതാണ് മറ്റൊരു തീരുമാനം. ഈ പാത്രം മറ്റേത് ഭക്ഷണശാലയിൽ നൽകിയാലും റീഫണ്ട് കിട്ടും. പുതിയ നിർദ്ദേശങ്ങളോട് സഹകരിക്കുമെന്ന് വ്യാപാരികളും ഉറപ്പ് നൽകി.
നിലവിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ ഒപ്പം ഒരു കൂട്ടം പ്ലാസ്റ്റിക് മാലിന്യവും ഉണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതിന് ബദലായി ഒറ്റപ്പാത്രത്തിൽ ഭക്ഷണം വിളമ്പുന്ന രീതി കൊണ്ടുവരാനാണ് തീരുമാനം. ഇതിനായി പാക്കേജിംഗ് മാനുഫാക്ചറിംഗ് കമ്പനികളുമായി ആലോചന നടത്തി ഒരാഴ്ചക്കകം തീരുമാനമെടുക്കും.
ഫുഡ് പാക്കേജിങ്ങുമായി ബന്ധപ്പെട്ട് ഭക്ഷ്യോൽപാദന, വിതരണ, വിപണന രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിലാണ് ഭക്ഷ്യസുരക്ഷ കമീഷണർ വി.ആർ. വിനോദ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.