ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡയുടെ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. ഇന്തോ-പസഫിക് സഹകരണത്തിലും പങ്കാളിത്തം പിന്തുടരാനാണ് കാനഡയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 18ന് കാനഡയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ (45) കൊല്ലപ്പെട്ടതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെ തുടർന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കനേഡിയൻ പ്രതിരോധമന്ത്രിയുടെ പ്രതികരണം. 2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളായിരുന്നു കൊല്ലപ്പെട്ട നിജ്ജാർ.
ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവെ സമാന്തരമായി ഇന്ത്യയുമായുള്ള കാനഡയുടെ പങ്കാളിത്തം തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് ബിൽ ബ്ലെയർ കൂട്ടിച്ചേർത്തു. ദി വെസ്റ്റ് ബ്ലോക്കിൽ സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധത്തിന് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് മനസിലാക്കുന്നതായും ബ്ലെയർ പറഞ്ഞു. അതേസമയം നിയമത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ സമഗ്രമായ അന്വേഷണം നടത്തി സത്യം കണ്ടെത്തുമെന്നും ഇത് ഇന്ത്യയുമായുള്ള പ്രതിരോധമന്ത്രി അറിയിച്ചു.
കാനഡയുടെ ആരോപണങ്ങൾ അസംബന്ധമാണെന്നും ഖലിസ്ഥാൻ തീവ്രവാദത്തിന് തണലൊരുക്കുന്ന സമീപനം കനേഡിയൻ ഭരണകൂടം അവസാനിപ്പിക്കണമെന്നുമായിരുന്നു ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട്.