ന്യൂഡൽഹി: കേരളാ പോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പേരുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് – പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസുകാരുടെ വിവരങ്ങളാണ് കേന്ദ്ര ഐബി ശേഖരിച്ചത്. വിവരങ്ങൾ ചോർത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഐബി നിർദ്ദേശിച്ചു. കേരളാ പോലീസിന്റെ സൈബർ സെല്ലുകളിൽ ഉള്ളവരും ഐബിയുടെ നിരീക്ഷണത്തിലാണ്.
2016 മുതൽ പോലീസിലെ സൈബർ – വയർലെസ് – സ്പെഷ്യൽ ബ്രാഞ്ച് – ലോ- ആൻഡ് ഓർഡർ വിഭാഗങ്ങളിലെല്ലാം തന്ത്ര പ്രധാന ചുമതലകൾ വഹിച്ചിരുന്നവരുടെ വിവരങ്ങൾ കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ശേഖരിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളെക്കാൾ പോലീസ് – പിഎഫ്ഐ ബന്ധങ്ങളുള്ളത് കേരളാ പോലീസിലാണ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 873 പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എൻഐഎ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.
രാഷ്‌ട്രീയ പ്രവർത്തകരുടെ വിവര ശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ആർഎസ്എസ് കാര്യകർത്താക്കളുടെ വിവരങ്ങൾ പിഎഫ്ഐയ്‌ക്ക് ചേർത്തി നൽകിയ ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അനസിനെ 2022 ഫെബ്രുവരിയിൽ പിരിച്ചുവിട്ടിരുന്നു. വിവരങ്ങൾ ചോർത്തിയതിന് മൂന്നാർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ സ്ഥലം മാറ്റിയിട്ടുണ്ട്. പിഎഫ്ഐ ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്ത കാലടി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ -സിഎ സിയാദിനെ സസ്പെൻഡ് ചെയ്തതും കഴിഞ്ഞ വർഷമാണ്. ചില ഉദ്യോഗസ്ഥരും മതഭീകര ആശയങ്ങൾ പ്രചരിപ്പിച്ച സംഭവങ്ങളുണ്ടായിരുന്നു. പോലീസിൽ ഭീകരവാദ ആശയക്കാർ നുഴഞ്ഞു കയറിയതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പിഎഫ്ഐ യ്‌ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ് റിജുമോന്റെ സസ്പെൻഷൻ.
കഴിഞ്ഞ ദിവസമായിരുന്നു ഭീകരബന്ധം കണ്ടെത്തിയ സൈബർ സെൽ എസ്‌ഐയ്‌ക്ക് സസ്പെൻഷൻ ലഭിച്ചത്. അതീവ രഹസ്യമായ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എൻഐഎയുടെ നിർദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെൻഡ് ചെയ്തത്. നിരോധിത സംഘടനയായ പിഎഫ്‌ഐയ്‌ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഇയാൾ ചോർത്തി നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരൻ താരിഷ് റഹ്‌മാനാണ് വിവരങ്ങൾ കൈമാറിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തുകയും ചെയ്തു. തുടർന്ന് എൻഐഎ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.