മുംബൈ: മുംബൈയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസാണ് അറസ്റ്റിലായത്. 40 വർഷത്തോളമായി മുംബൈയിൽ സ്ഥിരതാമസക്കാരനാണ് ഇയാൾ. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
റെയിൽ വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. ഭക്ഷണം നൽകിയാണ് പ്രതി കുട്ടിയെ വശത്താക്കിയത്. പല വാഹനങ്ങളിലായാണ് മണി കുട്ടിയെ കടത്തിക്കൊണ്ട് പോയത്. വൈകിട്ട് ജോലികഴിഞ്ഞെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഏകദേശം 150- ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. മക്കളില്ലാത്തതിനാലാണ് താൻ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് മണി തോമസ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.