ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെയുളള 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര ഭക്ഷ്യസംസ്‌കരണ സഹമന്ത്രി പ്രഹ്‌ളാദ് പട്ടേൽ, പ്രാദേശിക വികസന സഹമന്ത്രി ഭഗൻ സിംഗ് കുലസ്‌തെ എന്നിവരാണ് ജനവിധി തേടുന്ന കേന്ദ്രമന്ത്രിമാർ.
നരേന്ദ്ര സിംഗ് ധിമാനിയിൽനിന്നും പ്രഹ്‌ളാദ് നരസിംഗ്പുരിൽനിന്നും ഭഗൻ സിംഗ് നിവാസ് മണ്ഡലത്തിൽനിന്നും ജനവിധി തേടും. കേന്ദ്രമന്ത്രിമാർക്കു പുറമെ ബിജെപിയിൽ നിന്നുള്ള മൂന്ന് എംപിമാരും പട്ടികയിൽ ഇടംനേടി. ഉദയ് പ്രദാപ് സിംഗ്, ഋതി പഥക്, ഗണേഷ് സിംഗ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട എംപിമാർ.
ഈ വർഷം അവസാനമാണ് മദ്ധ്യപ്രദേശ് നിയമസഭാ ഇലക്ഷൻ. 230 അംഗ സഭയിൽ ഭൂരിപക്ഷത്തിനായി 116 സീറ്റുകളാണ് വേണ്ടത്. നിലവിൽ സഭയിൽ 128 അംഗങ്ങളാണ് ബിജെപിയ്‌ക്കുള്ളത്. 98 എംഎൽഎമാർ കോൺഗ്രസിനും ഒരു എംഎൽഎ ബിഎസ്പിക്കുമുണ്ട്.
കോൺഗ്രസിനുള്ളിൽ വിള്ളലുണ്ടാകുകയും 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപിയിലേക്ക് ചേരുകും ചെയ്തു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തി. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലെത്തിയത് ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുലും ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.