മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ പ്രധാനിയായ പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയ്‌ക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമൊത്ത് ഭീകര സംഘടനകളായ ലഷ്‌കർ-ഇ-ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്‌ക്കായി മുംബൈ ഭീകരാക്രമണത്തിന് ആസുത്രണം ചെയതത് തഹവൂർ റാണയാണ്. നിലവിൽ അമേരിക്കയിൽ തടങ്കലിൽ കഴിയുകയാണ് റാണ.
400 പേജുകളുള്ള കുറ്റപത്രമാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്. റാണയ്‌ക്കെതിരെ ലഭിച്ച സുപ്രധാന മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ നാലാമത്തെ കുറ്റപത്രമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 62 കാരനായ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിന് യുഎസ് കോടതി മെയ് മാസത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ പിന്നീട് അത് സ്റ്റേ ചെയ്യുകയായിരുന്നു.
രാജ്യത്തെ നടക്കിയ ഭീകരാക്രമണ കേസിലെ പ്രധാന പങ്കാളിയായ താഹവൂർ റാണ് പാക് ആർമിയിൽ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാൾ കാനഡയിലേക്ക് താമസം മാറുകയും കനേഡിയൻ പൗരത്വം നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന കൺസൾട്ടൻസി സ്ഥാപനം തുടങ്ങി. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയെ ലക്ഷ്യങ്ങൾ കണ്ടെത്താനും, കാര്യങ്ങൾ നിരീക്ഷിക്കാനുമായി ഹെഡ്‌ലിക്ക് സഹായം നൽകിയത് റാണയുടെ ഈ സ്ഥാപനത്തിന്റെ മുംബൈയിലെ ശാഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയപാക് ഭീകരർ ബോട്ട് മാർഗമാണ് ഇന്ത്യയിലെത്തിയതെന്ന് പിന്നീട് കണ്ടെത്തി. ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21നാണ് തൂക്കിലേറ്റിയത്.