തിരുവനന്തപുരം: സംസ്ഥാനത്ത് മയിലുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയെന്ന് റിപ്പോർട്ട്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സംസ്ഥാനത്ത് മയിലുകളുടെ വംശവർദ്ധന 1998-ന് ശേഷം 150 ശതമാനമായെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്തെ 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസ വ്യവസ്ഥയ്‌ക്ക് അനുകൂലമായി മാറിയെന്നാണ് പഠന റിപ്പോർട്ട്. നേരത്തേ ഇടുക്കി, വയനാട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ ഇപ്പോൾ എല്ലാ ജില്ലകളിലുമുണ്ടെന്നാണ് കണ്ടെത്തൽ.
കേരളം വരണ്ട അവസ്ഥയിലേക്ക് മാറുന്നതിന്റെ പ്രകൃതി നൽകുന്ന സൂചനയാണ് മയിലുകളുടെ പെരുകലെന്നാണ് കേരള കാർഷിക സർവകലാശാല വന്യജീവി പഠന വിഭാഗത്തിന്റെ നിരീക്ഷണം. 1963 മുതൽ മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതും എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. 2050-ൽ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് നിഗമനം.
വരണ്ടതും പാറക്കെട്ടും കുറ്റിക്കാടും നിറഞ്ഞതുമായ സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം. വരണ്ട കാലാവസ്ഥയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മയിലുകൾ പെരുകാൻ കാരണമാകുന്നു. ഭാവിയിൽ ഇവ 45 ശതമാനം വരെ വിളനാശം ഉണ്ടാക്കിയേക്കാമെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ പറയുന്നു.