ന്യൂഡൽഹി : നെതർലൻഡ്‌സിൽ തുർക്കി എംബസി ഉൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങളുടെ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു . പാൻ-യൂറോപ്യൻ, ഇസ്ലാം വിരുദ്ധ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ പെഗിഡയുടെ ഡച്ച് നേതാവ് എഡ്വിൻ വാഗൻസ്വെൽഡാണ് തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ, ഡെന്മാർക്ക് എംബസികൾക്ക് പുറത്ത് ഖുറാന്റെ കൂടുതൽ പകർപ്പുകൾ കീറി എറിഞ്ഞത് .
സ്വീഡൻ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു . അതിനു തുടർച്ചയാണ് നെതർലാൻഡിലും നടന്നത് . അതേസമയം സംഭവത്തിനെതിരെ അപലപിച്ച് തുർക്കി രംഗത്ത് വന്നു .
“ഇത്തരം ആക്രമണങ്ങൾ നടന്ന രാജ്യങ്ങൾ അപ്പോൾ തന്നെ ഈ പ്രകോപനങ്ങൾക്കെതിരെ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണം, അവ മത വിദ്വേഷവും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചിട്ടുണ്ട്,” – തുർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിന് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കാനും ഡച്ച് അധികാരികളോട് തുർക്കി ആവശ്യപ്പെട്ടു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ജനറൽ സെക്രട്ടേറിയറ്റും സംഭവത്തെ അപലപിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഖുറാനെയും ഇസ്ലാമിനെയും മറ്റ് പ്രതീകങ്ങളെയും അവഹേളിക്കാനുള്ള എല്ലാ ശ്രമങ്ങളെയും കൗൺസിൽ അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു