ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു . ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്‌ക്കു സമീപത്തായിരുന്നു നിജ്ജാറിന്റെ കൊലപാതകം. രണ്ടു വാഹനങ്ങളും ആറ് പുരുഷന്മാരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട് .
90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നിജ്ജാർ ചാരനിറത്തിലുള്ള പിക്കപ്പ് ട്രക്കിൽ പുറത്ത് പോകുന്നത് കാണാം . ഒരു വെള്ള കാറും ഇതിനൊപ്പം പോകുന്നു .നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായാണു കാർ മുന്നോട്ടു നീങ്ങിയത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാർ സഞ്ചരിച്ച അതേ പാതയിലേക്കു ട്രക്കിനു കയറേണ്ടി വന്ന നിമിഷം, കാർ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു പ്രതിബന്ധമായി നിർത്തി
രണ്ട് പുരുഷന്മാർ ഇറങ്ങി ട്രക്കിനുള്ളിലേയ്‌ക്ക് തോക്ക് ചൂണ്ടുകയും വെടിയുതിർത്തശേഷം തോക്കുധാരികള്‍ പുറത്തുകടക്കുന്നു. രണ്ടുപേരും ഒരേ ദിശയിലേക്ക് ഓടുന്നതും കാണാം. അക്രമികൾ 50 ഓളം ബുള്ളറ്റുകൾ നിജ്ജാറിന് നേരെ ഉതിർത്തു . അതിൽ 34 എണ്ണം നിജ്ജാറിന്റെ ശരീരത്തിൽ പതിച്ചു .
“എല്ലായിടത്തും രക്തവും തകർന്ന ചില്ലും ആയിരുന്നു. നിലം വെടിയുണ്ടകളാൽ ചിതറിക്കിടക്കുകയായിരുന്നു,” ഗുരുദ്വാരയിലെ സന്നദ്ധപ്രവർത്തകനായ ഭൂപീന്ദർജിത് സിംഗ് പറഞ്ഞു . റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ (ആർസിഎംപി) ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അറിയിപ്പ് പ്രകാരം രാത്രി 8:27 ഓടെ (പ്രാദേശിക സമയം) വെടിവയ്പ്പിന്റെ ആദ്യ റിപ്പോർട്ട് പോലീസിന് ലഭിച്ചു. സംഭവം മുഴുവൻ ഗുരുദ്വാര സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ കനേഡിയൻ അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിട്ടുണ്ട്.
നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ആരു നേതൃത്വം നൽകുമെന്നതിനെച്ചൊല്ലി സറേ പോലീസും ആർസിഎംപിയും തമ്മിലുള്ള തർക്കവും റിപ്പോർട്ടിൽ പറയുന്നു.