തൃശൂർ: കരവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്ക് തന്നെയെന്ന് ഇഡി. ഇന്നലെ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ അറസ്റ്റിലായിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്‌ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ ഇവരിൽ ഏതൊക്കെ ഉന്നതർ തട്ടിപ്പിന്റെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ പി ആർ അരവിന്ദാക്ഷന്റയും സികെ ജിൽസിന്റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ദിവസത്തേക്കാണ് ഇരുവരെയും ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പിആർ അരവിന്ദാക്ഷൻ കരുവന്നൂർ സഹകരണ ബാങ്കിൽ രണ്ട് അക്കൗണ്ടുകളിലായി 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ പണത്തിന്റെ സ്രോതസ് അരവിന്ദാക്ഷന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. കള്ളപ്പണ ഇടപാടിൽ ലഭിച്ച തുകയാണ് അക്കൗണ്ടിൽ എന്നും ഇഡി ഇന്നലെ കോടതിയിൽ അറിയിച്ചിരുന്നു. അതേസമയം പ്രതികൾനൽകിയ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. കൂടാതെ എ.സി.മൊയ്തീന്റെ വിശ്വസ്തനും കൂടെയാണ് പി ആർ അരവിന്ദാക്ഷൻ. റിപ്പോർട്ട് പ്രകാരം കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നാണ് പറയുന്നത്. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബിനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചിരുന്നു. തട്ടിപ്പാണ് എന്ന് അറിഞ്ഞു തന്നെയാണ് സഹായം ചെയ്തതെന്നും ഇഡി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. കിരണ്‍ തട്ടിയ 24 കോടിയിൽ 25 ലക്ഷം രൂപ അരവിന്ദാക്ഷന് നൽകിയെന്ന് മുൻ മാനേജർ ബിജു കരീമാണ് മൊഴി നൽകിയിട്ടുള്ളത്. 2015 മുതൽ 17 വരെ കാലത്ത് കോടികളുടെ ഇടപാട് അക്കൗണ്ട് വഴി നടന്നുവെന്നും സതീഷ് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ അരവിന്ദക്ഷനും സതീശനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.