ജനീവ: പാക് അധിനിവേശ കശ്മീരിൽ രൂക്ഷമാകുന്ന തീവ്രവാദം യുഎൻ ഫോറത്തിൽ ഉയർത്തി മനുഷ്യാവകാശ പ്രവർത്തകർ. പ്രദേശത്തെ യുവാക്കളെ നിർബന്ധിച്ച് നിരോധിത ഭീകരസംഘടനയിൽ ചേർത്ത് ആയുധ പരിശീലനം അടക്കം നൽകുന്നതായി മനുഷ്യാവകാശ പ്രവർത്തകർ യുഎൻ ഫോറത്തെ അറിയിച്ചു. യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടിയുടെ കേന്ദ്ര വക്താവ് നസീർ അസീസ് ഖാനാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 54-ാമത് സമ്മേളനത്തിൽ വിഷയം ഉന്നയിച്ചത്.
‘തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നുവെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും, പാക് അധിനിവേശ കശ്മീരിലെ 20 ലധികം യുവാക്കളെ നിരോധിത ഭീകര സംഘടന തങ്ങളുടെ സായുധസേനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ജിഹാദ് എന്ന പേരിലാണ് ഇവരെ പ്രദേശത്ത് നിന്ന് നിർബന്ധിച്ച് കൊണ്ടു പോകുന്ന്. ഈ സംഭവം മേഖലയിലെ തീവ്രവാദ വേരോട്ടം
വെളിപ്പെടുത്തുന്നതായി നസീർ യുഎന്നിൽ പറഞ്ഞു. മക്കൾ എവിടെയാണെന്ന് അറിയാത്തതിനാൽ കുടുംബങ്ങൾ കടുത്ത വേദനയിലാണ് അദ്ദേഹം വാചാലനായി.
”തീവ്ര ഇസ്ലാമിസ്റ്റുകളും തീവ്രവാദ ഗ്രൂപ്പുകളും പ്രദേശത്ത് അഴിഞ്ഞാടുകയാണ്. ഭരണകൂടത്തിന് മുകളിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നു നീതി നിഷേധിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകൾ , വിവാഹങ്ങൾ, ശവസംസ്‌കാരം തുടങ്ങി ദൈനംദിന ജീവിതത്തെയടക്കം തടസ്സപ്പെടുത്തുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും രൂക്ഷമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരികയാണ്.
പാകിസ്താനിലെ വിവിധ നഗരങ്ങളിൽ നിരവധി പിഒകെ നിവാസികൾ കൊല്ലപ്പെട്ടു. എന്നാൽ ഒരു കൊലപാതകിയെ പോലും
അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
2023 ആഗസ്റ്റ് 16ന് മതനിന്ദ ആരോപിച്ച് ഫൈസലാബാദിലെ ജറൻവാലയിൽ നിരവധി പള്ളികളാണ് അഗ്നിക്കിരയാക്കിയത്. ക്രിസ്ത്യൻ ഭവനങ്ങൾ കൊള്ളയടിക്കുക, ശ്മശാനം തകർക്കുക തുടങ്ങിയ സംഭവങ്ങളിൽ കടുത്ത ആശങ്കയുണ്ട്. മനുഷ്യാവകാശ പ്രവർത്തകർ കടുത്ത ഭീഷണിയും ഉപദ്രവവും നേരിടുന്നു. പാക് സൈന്യത്തിന്റെയും നിയമപാലകരുടെയും സമ്മതത്തൊടെ നടക്കുന്ന ഖനനം പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും പ്രാദേശിക ജൈവവൈവിധ്യം അപകടപ്പെടുത്തുകയും ചെയ്യുന്നതായി നസീർ അസീസ് ഖാൻ യുഎന്നിൽ പറഞ്ഞു.