ആലപ്പുഴ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ ‘കൺകണ്ട ദൈവമായി’ സ്തുതിച്ച് കൊണ്ട് ജീവനക്കാരി പാടിയ പാട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ മൺപാത്ര വ്യവസായ യൂണിറ്റിലെ ആദ്യവിൽപ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയെ വേദിയിലിരുത്തി സ്തുതി പാടിയത്.
ചെങ്ങന്നൂരിന്റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത ആരംഭിക്കുന്നത്. തുടർന്ന് കൺകണ്ട ദൈവമെന്നും സജി ചെറിയാനെ പുകഴ്‌ത്തുന്നുണ്ട്. പ്രിയമാർന്ന ജനസേവനകൻ തൻ സജി ചെറിയാൻ, ഒരു അഭിമാന താരമായി മാറി.. പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രജകൾക്കുവേണ്ടി കരഞ്ഞു…, പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി.., ജന്മനാടിന്റെ രോമാഞ്ചമായി തുടങ്ങിയ വരികളോടെയാണ് സജി ചെറിയാനെ പാട്ടിൽ സ്തുതിക്കുന്നത്. ചെങ്ങന്നൂരിന്റെ അഭിലാഷമായെന്ന ആദ്യ വരി വീണ്ടും ആലപിച്ചുകൊണ്ടാണ് പാട്ട് അവസാനിപ്പിക്കുന്നത്.
സൊസൈറ്റിയിലെ ജീവനക്കാരി കൂടിയായ ഗീത രാമചന്ദ്രനാണ് സ്വയം ഏഴുതി പാട്ട് ആലപിച്ചത്. മന്ത്രി സജി ചെറിയാൻ വേദിയിൽ ഇരിക്കുന്നതും വേദിയിലുള്ള മറ്റുള്ളവർ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കൊണ്ടുള്ള ഗാനം ഉൾപ്പെടുത്തിയ മെഗാ തിരുവാതിര സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിണറായി വിജയനെ പാർട്ടി ശോഭിക്കാൻ കാരണഭൂതൻ എന്ന് വിശേഷിപ്പിച്ചാണ് തിരുവാതിര അരങ്ങേറിയത്. സിപിഎം തിരുവനന്തപുരം ജില്ലസമ്മേളനത്തിലാണ് പരിപാടി നടന്നത്.