പിറവികൊണ്ട ഇന്ത്യയിൽ നിന്നും കരകടന്ന് പ്രചരിച്ചുകൊണ്ടിരിക്കുകയാണ് യോഗ. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ വൈദേശികർ യോഗയുടെ പ്രാധാന്യം മനസിലാക്കിയെങ്കിലും 2015 മുതൽ (ജൂൺ 21) ഐക്യരാഷ്‌ട്ര സഭ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കാൻ ആരംഭിച്ചത് യോഗയുടെ പ്രചാരം കൂടുതൽ വർദ്ധിക്കാൻ കാരണമായി. നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ സ്‌കൂൾ പാഠ്യപദ്ധതിയിൽ യോഗ നിർബന്ധമാക്കിയിരിക്കുകയാണ്.
യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരുടെ രാജ്യം തിരിച്ചുള്ള ശതമാനക്കണക്ക് പുറത്തുവിട്ടിരിക്കുകയാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സംഘടന. കണക്കുകൾ പ്രകാരം ഇന്ത്യൻ പുരുഷന്മാരിൽ 22 ശതമാനം പേർ യോഗ അഭ്യസിക്കുന്നവരാണ്. അമേരിക്കൻ പുരുഷന്മാരിൽ 12 ശതമാനവും ബ്രിട്ടീഷുകാരിൽ ഒമ്പത് ശതമാനവും ദക്ഷിണ കൊറിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ ഏഴ് ശതമാനം വീതവും പുരുഷന്മാർ നിത്യേന യോഗ അഭ്യസിക്കുന്നു. ജർമ്മനി ആറ് ശതമാനം, ഫ്രാൻസ് 5 ശതമാനം, ചൈന നാല് ശതമാനം എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.
കൗതുകം എന്തെന്നാൽ സ്ത്രീകൾക്കിടയിലെ യോഗയ്‌ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ ദക്ഷിണ കൊറിയയാണ് മുന്നിൽ. കൊറിയയിലെ 43 ശതമാനം സ്ത്രീകളും സ്ഥിരമായി യോഗ അഭ്യസിക്കുന്നവരാണ്. 31 ശതമാനം ഇന്ത്യൻ വനിതകൾ മാത്രമാണ് യോഗ ശീലമാക്കിയിരിക്കുന്നത്. സ്‌പെയിൻ -31 ശതമാനം, ബ്രിട്ടൺ 30 ശതമാനം, യുഎസ്എ- 27 ശതമാനം. ചൈന- 26 ശതമാനം, ജർമ്മനി- 25 ശതമാനം, ഫ്രാൻസ് 21 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പങ്കുവെക്കുന്ന കണക്കുകൾ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളാണ് യോഗയെ കൂടുതലായി ആശ്രയിക്കുന്നത്.