തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവിധ സാധനങ്ങളുടെ ലേലത്തിന് തുടക്കം. ഇവിടെ നിന്നും ആകർഷകമായ 105 വാച്ചുകളും ലേലം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. ജിഎസ്ടി ഉൾപ്പെടെ 18,644 രൂപയ്ക്കാണ് ലേലം നടന്നത്. പലതരത്തിലുള്ള വാച്ചുകളെല്ലാം സ്വന്തമാക്കിയത് ഒരാൾ തന്നെയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു വർഷം വഴിപാടായി ലഭിച്ചതും ഭക്തരിൽ നിന്നും നഷ്ടപ്പെട്ടതുമായ ഉരുപ്പടികളുടെ ലേലമാണ് ഇന്ന് നടന്നത്. വളരെയധികം കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു ഇന്നത്തെ ലേലം. നോട്ടെണ്ണൽ യന്ത്രം ലേലത്തിൽ ഉണ്ടായിരുന്നു.
കൂടാതെ ലേലത്തിൽ മറ്റ് പല സാധനങ്ങളും ഉണ്ടായിരുന്നു. ഇവയിൽ ഏറ്റവും ആകർഷകമായത് മയിൽപ്പീലിയായിരുന്നു. 25 കിലോ മയിൽപ്പീലിയാണ് ലേലത്തിന് വെച്ചത്. ഇത് 11,800 രൂപയ്ക്കാണ് ലേലത്തിൽ ഗുരുവായൂർ സ്വദേശി സ്വന്തമാക്കിയത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ നാലമ്പലത്തിനുള്ളിലും പുറത്ത് ദീപസ്തംഭത്തിനടുത്തുള്ള വലിയ ഭണ്ഡാരത്തിന് മുകളിലും മയിൽപ്പീലി സമർപ്പിക്കുന്നത് പതിവാണ്. ഇവയാണ് ലേലത്തിന് വെച്ചത്.
രണ്ട് ദിവസം കൊണ്ട് 20.71 ലക്ഷം രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്. വിളക്കുലേലമെന്നാണ് പറയപ്പെടുന്നതെങ്കിലും കൗതുകമുണർത്തുന്ന കാഴ്ചയാണിത്. ആനച്ചമയങ്ങൾ, ആറ് ചാക്ക് ചന്ദനത്തിരി, പലതരം അലങ്കാര വിളക്കുകൾ, മരം കൊണ്ടുള്ള വിളക്കുകൾ, അലുമിനിയം പാത്രങ്ങൾ, പിച്ചള-സ്റ്റീൽ കുടങ്ങൾ, തളികകൾ, വീൽച്ചെയറുകൾ, കസേരകൾ, ടയറുകൾ, വലിയ ഡപ്പകളിലെ പെയിന്റുകൾ എന്നിവയായിരുന്നു ലേലത്തിന് ഉണ്ടായിരുന്നത്.