ഇടുക്കി: ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ. കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടി എങ്കിൽ ഏതു ദൗത്യസംഘമായാലും ചെറുക്കുമെന്ന് എംഎം മണി പറഞ്ഞു. നിയമപരമല്ലാത്ത രാഷ്‌ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ ദൗത്യസംഘത്തെ തുരത്തുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും എംഎൽഎ പറഞ്ഞു.
മൂന്നാറിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യസംഘം എത്തുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചതിന് പിന്നാലെയായിരുന്നു എംഎം മണിയുടെ പ്രതികരണം. കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ടീമിന് നിയോഗിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് പ്രകാരമാണ് ഉത്തരവിറക്കിയത്.
ജില്ലാ കളക്ടർക്കാണ് ദൗത്യത്തിന്റെ ചുമതല. പട്ടയം അനുവദിക്കാത്ത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് സർക്കാർ ഉത്തരവ്. ജില്ലാ കളക്ടർക്ക് പുറമേ സബ് കളക്ടറും ആർഡിഒയും ഉൾപ്പെടുന്നതാണ് സംഘം. ഭൂ സംരക്ഷണ കേസുകൾ കൈകാര്യം ചെയ്യാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. ദൗത്യ സംഘത്തിന് രജിസ്‌ട്രേഷൻ, വനം , മരാമത്ത്, തദ്ദേശ വകുപ്പുകൾ എന്നീ വകുപ്പുകൾ സഹായം നൽകും.