തിരുവനന്തപുരം: നിയമനത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഇടനിലക്കാരനായ അഖിൽ സജീവിനെ പ്രതി ചേർക്കും. മലപ്പുറം സ്വദേശി ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹരിദാസന്റെ മൊഴി കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിൽ സജീവിനെതിരെ കേസെടുക്കുന്നത്. ഇയാൾ സംസ്ഥാന വിടാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ബാസിൽ, ലെനിൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിന്റെ തുടക്കം മുതൽ ഹരിദാസിനൊപ്പമുള്ളയാളാണ് ബാസിത്. 50,000 രൂപ കൈപ്പറ്റിയോ എന്ന് ഉറപ്പിക്കാനാണ് ലെനിന്റെ മൊഴി എടുക്കുക. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് പണം നൽകാമെന്ന് അഖിൽ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മകന്റെ ഭാര്യക്ക് ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി നിയമനം നൽാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ കൈകൂലിയായി ആവശ്യപ്പെട്ടെന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതിയിൽ പറയുന്നത്. താൽക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേർത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നൽകി. തുക ഗഡുക്കൾ ആയി നൽകാനായിരുന്നു നിർദേശം.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായ അഖിൽ മാത്യു ഒരു ലക്ഷം രൂപയും പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് 75,000 രൂപയും കൈപ്പറ്റിയെന്നും ഹരിദാസ് ആരോപിച്ചിരുന്നു. നിയമനത്തിന് വേണ്ടി അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി സമീപിക്കുകയായിരുന്നു. അഭിമുഖത്തിൽ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ് അഖിൽ സജീവ് എത്തിയത് എന്ന് പരാതിക്കാരൻ പറയുന്നു.മറ്റൊാരളെ കാണിച്ച് അഖിൽ സജീവ് തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നു.