ന്യൂയോർക്ക്: 150 നഗരങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി ഉയർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെറു സ്വദേശിയായ യുവാവ് അമേരിക്കയിലാണ് അറസ്റ്റിലായത്. 150 ഭീഷണികളും വ്യാജമായിരുന്നു. എഡ്ഡി മാനുവൽ ന്യൂനസ് സാന്റോസ് എന്ന 33-കാരനാണ് പ്രതി.
ന്യൂയോർക്ക്, പെൻസിൽവാനിയ, കണക്റ്റിക്കട്ട്, അരിസോണ, അലാസ്ക എന്നീ സംസ്ഥാനങ്ങളിലെ സ്കൂളുകൾ, സിനഗോഗുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ, ഷോപ്പിംഗ് മാൾ തുടങ്ങിയ 150ഓളം സ്ഥലങ്ങൾ ബോംബ് ഭീഷണി നേരിട്ടിരുന്നു. സെപ്റ്റംബർ 15നും 21നും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് യുവാവ് വ്യാജ ഭീഷണി ഉയർത്തിയത്. ഒടുവിൽ അറസ്റ്റിലായ യുവാവ് താനിത് ചെയ്യാനുണ്ടായ വിചിത്ര കാരണവും പോലീസിനോട് വെളിപ്പെടുത്തി.
ഓൺലൈൻ ലോകത്ത് 15-കാരനായി അഭിനയിച്ചാണ് യുവാവ് പെൺകുട്ടികളോട് സംസാരിച്ചിരുന്നത്. കൗമാരക്കാരായ കുട്ടികളോട് ഇയാൾ നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. ഇതിനിടെ പെൺകുട്ടികളോട് നഗ്നചിത്രങ്ങൾ അയച്ചുതരാൻ ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടികൾ വിസ്സമ്മതിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ബോംബുണ്ടെന്ന വ്യാജ ഭീഷണി ഉയർത്തുകയായിരുന്നു. ചിത്രങ്ങൾ അയക്കാതിരുന്നതിനാൽ അവർ പഠിക്കുന്ന സ്കൂളുകളിലേക്ക് ബോംബെറിയുമെന്നും യുവാവ് ഭീഷണിപ്പെടുത്തി.
ഇ-മെയിൽ വഴിയായിരുന്നു ഒട്ടുമിക്ക ഭീഷണികളും ഇയാൾ നടത്തിയത്. 33-കാരനായ പ്രതിയുടെ മാനസികനില തകരാറിലാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കൽ, വ്യാജവാർത്ത പ്രചരിപ്പിക്കൽ, തെറ്റായ സന്ദേശം നൽകൽ, പ്രായപൂർത്തിയാകാത്തവരെ നിർബന്ധിച്ച് വശീകരിക്കാൻ ശ്രമിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.