ഇസ്ലാമാബാദ്: അദിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി അഭിഭാഷകൻ. ഖാനെ യാതൊരു സൗകര്യങ്ങളുമില്ലാത്ത സി-ക്ലാസ് ജയിലിലിലെ ചെറിയ മുറിയിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആ മുറിയിൽ നിന്ന് പുറത്തിറങ്ങി നടക്കാൻ പോലും അനുവദിക്കുന്നില്ലെന്നും പ്രധാന അഭിഭാഷകൻ നയീം ഹെയർഡർ പഞ്ജോത ആരോപിച്ചു. മുൻ പ്രധാനമന്ത്രിക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ പോലും തനിക്ക് സംശയമുണ്ടെന്നും ഖാന്റെ അഭിഭാഷകൻ പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. സൈഫർ കേസിന്റെ ഇൻ-ക്യാമറ ഹിയറിംഗിനെ പഞ്ജോത ചോദ്യം ചെയുകയും തുറന്ന വിചാരണയുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
മുമ്പ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഉത്തരവിട്ട അറസ്റ്റ് വാറണ്ട് പിടിഐ നിരസിച്ചിരുന്നു. കൂടാതെ സൈഫർ കേസ് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ പാർട്ടി ചെയർമാനും വൈസ് ചെയർമാനുമായ ഷാ മെഹമൂദ് ഖുറേഷിക്കെതിരെ പുറപ്പെടുവിച്ച ഉത്തരവ് അർത്ഥശൂന്യവും സൈഫർ കേസ് പോലെ വ്യാജവുമാണെന്ന് പാർട്ടി പി.ടി.ഐ വക്താവ് അവകാശപ്പെട്ടിരുന്നു.
ഇമ്രാൻ ഖാനും ഷാ മെഹ്മൂദ് ഖുറേഷിയും കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി എഫ്.ഐ.എ ഉത്തരവിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് പിടിഐയുടെ പ്രതികരണം. കുറ്റം തെളിഞ്ഞാൽ രണ്ട് പേർക്കും 14 വർഷം തടവോ വധശിക്ഷയോ ലഭിക്കാമെന്ന് ഉത്തരവിൽ പറയുന്നു. സൈഫർ കേസിൽ ഇമ്രാൻ ഖാന്റെയും ഷാ മഹ്മൂദ് ഖുറേഷിയുടെയും ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 26ന് പ്രത്യേക കോടതി ഒക്ടോബർ 10 വരെ നീട്ടിയിരുന്നു. തുടർന്ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഖാനെയും ഖുറേഷിയെയും അറസ്റ്റ് ചെയ്യുകയും പ്രതികളെ വിചാരണ ചെയ്യാൻ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തു.