ന്യൂഡൽഹി: ഹരിയാന-ഡൽഹി ബോർഡർ വഴി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്താൻ ഇനി 20 മിനിറ്റ് മാത്രം മതി. അർബൻ എക്‌സ്റ്റൻഷൻ റോഡ്-2 (UER-2) എക്‌സ്പ്രസ്‌വേ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഡൽഹി-ഹരിയാന അതിർത്തിയിലെ കുണ്ഡ്‌ലിയിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3-ലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. അതുവഴി യാത്രക്കാർക്ക് സമയം ലാഭിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വരുന്ന രണ്ട് മാസത്തിനുള്ളിൽ എക്‌സ്പ്രസ്‌വേ തുറന്ന് നൽകുമെന്നാണ് വിവരം. രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അർബൻ എക്‌സ്പ്രസ്‌വേയാകും ഇത്. ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള 9000 കോടി രൂപ ചെലവിലാകും പദ്ധതി യാഥാർത്ഥ്യമാക്കുക. 29 കിലോമീറ്റർ നീളമുള്ള പാത എട്ട് -ലെയ്ൻ ആക്‌സസ് കൺട്രോൾ എക്‌സ്പ്രസ്‌വേയാണ്. ടണൽ, അണ്ടർപാസ്, ഗ്രേഡ് റോഡ്, എലിവേറ്റഡ് റോഡ്, മേൽപ്പാലത്തിന് മുകളിലൂടെ ഒരു മേൽപ്പാലം- എന്നിങ്ങനെ നാല് തലത്തിലാണ് ഈ എക്‌സ്പ്രസ്‌വേ യാഥാർത്ഥ്യമാക്കുക.
ഹരിയാനയിലെ ഹർസരുവിനടുത്തുള്ള പട്ടൗഡി റോഡിനെയും ബസായിക്ക് സമീപമുള്ള ഫറൂഖ് നഗറിനെയും ഈ എക്സ്പ്രസ്‌വേ വിഭജിക്കും. ഡൽഹി-റെവാരി റെയിൽവേ ലൈനിലൂടെയും പുതിയ എക്‌സ്പ്രസ്‌വേ കടന്നുപോകും. ഗുരുഗ്രാമിലെ ഗ്ലോബൽ സിറ്റിയുമായി എക്‌സ്പ്രസ്‌വേ ബന്ധിപ്പിക്കും. ദ്വാരക എക്‌സ്പ്രസ്‌വേയിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ദ്വാരകയിൽ നിന്ന് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ അഞ്ച് മിനിറ്റ് എടുക്കുമെന്ന് പ്രതീക്ഷ.