തിരുവനന്തപുരം: ലോകകപ്പിന് മുന്നോടിയായുളള ഇന്ത്യ- നെതർലൻഡ്‌സ് സന്നാഹ മത്സരം ഉപേക്ഷിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. 16 മണിക്കൂറായി തുടരുന്ന മഴ കാരണം ടോസ് ഇടാൻ പോലും സാധിക്കാതെയാണ് മത്സരം ഉപേക്ഷിച്ചത്. തമിഴ്‌നാട്ടിൽ നിന്നടക്കമുളള നിരവധി ആരാധകരാണ് ഇന്ത്യയുടെ മത്സരം കാണാനായി തലസ്ഥാന നഗരിയിലെത്തിയത്. എന്നാൽ മഴ വില്ലനായതോടെ ആരാധകർ നിരാശരായി മടങ്ങുകയായിരുന്നു.
ഗുവാഹത്തിയിൽ നിന്നാണ് 1-ാം തിയതി നീലപ്പട സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്തെത്തിയത്. ഇന്നലെ തുമ്പ സെന്റ് സേവ്യഴ്‌സ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം മൂന്നു മണിക്കൂറോളം പരിശീലനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യമത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.