ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ ഏകദിന ലോകകപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി. ഏകദിനത്തിലെ ഏറ്റവും വലിയ റൺസ് സ്‌കോററും, എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ സച്ചിന്റെ കഴിവിനുളള അംഗീകാരമായാണ് ആരാധകർ ഐസിസി പ്രഖ്യാപനത്തെ കാണുന്നത്.
അംബാസിഡറായി നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് സച്ചിനും പ്രതികരിച്ചു. നാളെ നരേന്ദ്രമോദി സ്റ്റേഡിയത്തിന് പുറത്ത് ലോകകപ്പ് ട്രോഫിയുമായി കായിക മാമാങ്കത്തിന് തുടക്കമായതായി താരം അറിയിക്കും. ‘1987ൽ ഒരു ബോൾ ബോയ് ആയി തുടങ്ങിയത് മുതൽ രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാ ടൂർണമെന്റുകൾക്കും എന്റെയുള്ളിൽ പ്രത്യേക സ്ഥാനമാണുളളത്. ലോകകപ്പുകൾക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. 2011ലെ കിരീടനേട്ടം തന്റെ സ്വപ്ന സാക്ഷാത്കാരമാണ്’ -സച്ചിൻ പറഞ്ഞു. ഏകദിന ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോർഡ് ഭേദിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.
വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവ് ഇയോൻ മോർഗൻ, ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച്, ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ, ന്യൂസിലൻഡിന്റെ റോസ് ടെയ്ലർ, ഇന്ത്യയുടെ സുരേഷ് റെയ്ന, മുൻ ക്യാപ്റ്റൻ മിതാലി രാജ്, പാകിസ്താൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് എന്നിങ്ങനെ വൻ താരനിരയാണ് അംബാസിഡർമാരായി ഇക്കുറി ലോകകപ്പിനുള്ളത്.















