ന്യൂഡൽഹി: ജമ്മുകശ്മീരിലെ പാക് ഭീകരരെ നേരിടാൻ ഇനിമുതൽ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ അഥവാ കോബ്രകളും. ഒളിപ്പോരിൽ (ഗറില്ലാ വാർ) പരിശീലനം ലഭിച്ച കോബ്രകളെയാണ് ഇനി ഭീകരരെ നേരിടാനായി താഴ്‌വരയിൽ വിന്യസിക്കുക. പൊതുവെ കുന്നിൻ ചരിവുകളിലും താഴ്‌വരകളിലും വനാന്തരങ്ങളിലുമാണ് ഭീകരർ താവളമാക്കാറുള്ളത്. എന്നാൽ പ്രത്യേക പരിശീലനം നേടിയവരായതിനാൽ കശ്മീരിന്റെ പ്രത്യേക ഭൂപ്രകൃതിയിലും കോബ്രകൾക്ക് വെല്ലുവിളിയാകില്ല.
വനാന്തരങ്ങളിൽ തമ്പടിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരരെ ഉന്മൂലനം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച കോബ്രകളെയാണ് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയത്. ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്‌ട്ര തുടങ്ങിയ നക്‌സൽ ബാധിത സംസ്ഥാനങ്ങളിലാണ് ഇവർ ഇത്രയും കാലം പ്രധാനമായും സേവനമനുഷ്ഠിച്ചത്.
കശ്മീരിൽ ഭീകരരെ നേരിടാൻ കോബ്രകളുടെ വിന്യസം ആരംഭിച്ചു.
പുറത്തു നിന്നുള്ള സഹായവും ഇല്ലാതെ പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്‌വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താൻ ശേഷിയുള്ളവരാണ് കോബ്ര കമാൻഡോകൾ. ഭക്ഷണവും വെള്ളവുമടക്കം കരുതിയാണ് ഇവർ ഗറില്ല യുദ്ധത്തിനിറങ്ങുന്നത്.
മിസോറമിലാണ് കോബ്രകൾക്കുള്ള പരിശീലനം നൽകിയത്. മലകളും കുന്നുകളും താണ്ടി ദിവസങ്ങളോളം നടക്കാനുള്ള ശേഷി ഇവരുടെ മാത്രം പ്രത്യേകതയാണ്. കോബ്രകൾ ഇതിനകം 3293 ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവരെ 359 കമ്യൂണിസ്റ്റ് ഭീകരരെ വധിക്കാനും 3024 ഭീകരരെ പിടികൂടാനും സാധിച്ചു.