അഹമ്മദാബാദ്; ഏകദിനത്തിലെ 13-ാം ലോകകപ്പിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമാകും. 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ന് ഉദ്ഘാടന മത്സരത്തോടെ ലോകകപ്പ് അങ്കത്തിന് തുടക്കമിടുന്നത്. ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത് ലോകകപ്പിലെ ആതിപത്യം തുടരാനും ന്യൂസിലന്‍ഡാകട്ടെ നീറുന്ന മുറവില്‍ അല്പം മരുന്ന് പുരട്ടാനുമാണ്. ഉച്ചയ്‌ക്ക് രണ്ടിന് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പ്രമുഖ വ്യക്തിത്വങ്ങള്‍ ഇന്ന് മത്സരം സാക്ഷിയാകാന്‍ എത്തും. പൂര്‍ണമായി ഇന്ത്യയില്‍ നടക്കുന്ന ആദ്യ ലോകകപ്പും 2023ലേതാണ്.
ബാറ്റിംഗിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകളെയും പരിക്ക് അലട്ടുന്നുണ്ട്. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സും ന്യൂസിലൻഡ് നിരയിൽ നായകൻ കെയ്ൻ വില്യംസനും കളിക്കാനിടയില്ല. ടോം ലതാമാകും ആദ്യ മത്സരത്തിൽ കീവികളെ നയിക്കുക.
പരസ്പരം 95 മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ തുല്യശക്തികള്‍ 44 മത്സരം വീതം ജയിച്ച് തുല്യത പാലിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങള്‍ ടൈ ആയപ്പോള്‍ നാലെണ്ണം ഫലമില്ലാതായി. അവസാനം ഏറ്റമുട്ടിയ മത്സരത്തില്‍ വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ലോര്‍ഡ്‌സില്‍ നടന്ന പോരാട്ടത്തില്‍ 100 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അവാസം കളിച്ച അഞ്ചു മത്സരത്തില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. മൂന്നെണ്ണം വിജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 1 മത്സരത്തിലാണ് ജയിച്ചത്. ഒരെണ്ണം ടൈ ആയി.
2015 കീവിസിനെതിരെയാണ് ഇംഗ്ലണ്ട് ഏകദിനത്തില്‍ 400 റണ്‍സെന്ന കടമ്പ ആദ്യമായി കടക്കുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ട് 4 തവണ 400ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു. 2022 ഡച്ചുകാര്‍ക്കെതിരെ നേടിയ 498 റണ്‍സാണ് ഏറ്റവും വലിയ ടോട്ടല്‍. ഇംഗ്ലണ്ടിനെതിരെ ഏറ്റവും അധികം സ്‌കോര്‍ ചെയ്തിട്ടുള്ള മൂന്ന് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഇന്ന് ന്യൂസിലന്‍ഡ് സ്‌ക്വാഡിലുള്ളത്. അത് നായകന്‍ കെയിന്‍ വില്യംസനാണ്. 20 മത്സരങ്ങളില്‍ നിന്ന് 983 റണ്‍സ്. ഏറ്റവും അധികം വിക്കറ്റ് നേടിയ ടിം സൗത്തിയും ടീമിലുള്ളത് കീവികള്‍ക്ക് ആശ്വാസമാണ്. 24 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളാണ് സൗത്തിയുടെ സമ്പാദ്യം.