വാഷിംഗ്ടൺ: അമേരിക്കയും ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തമായി മുന്നോട്ട് പോവുകയാണെന്ന് പെന്റഗൺ. എന്നാൽ ചൈനയുമായുള്ളത് അത്തരത്തിലൊരു ഒരു ബന്ധമല്ലെന്നും പെന്റഗൺ സെക്രട്ടറി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് വാർത്താസമ്മേളനത്തിലായിരുന്നു പെന്റഗൺ സെക്രട്ടറി പാറ്റ് റൈഡർ സംസാരിച്ചത്.
‘പ്രതിരോധ മേഖലയിൽ യുഎസിന് ഇന്ത്യയോടുള്ളത് ശക്തമായ ബന്ധമാണ്. ഞങ്ങൾ ഇന്ത്യയുമായി നല്ല രീതിയിലുള്ള പ്രതിരോധ ബന്ധമാണ്
വളർത്തിയെടുക്കുന്നത്. തുടർന്നും എല്ലാ മേഖലയിലും നല്ല ബന്ധത്തിൽ തന്നെ ആകും മുന്നോട്ട് പോകുന്നത്. 1997-ൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ വ്യാപാരം നിസ്സാരമായിരുന്നു. എന്നാൽ, ഇന്ന് അത് 20 ബില്യൺ ഡോളറിന് മുകളിലാണ്. യു എസ് പ്രതിരോധ വകുപ്പിന് ഇപ്പോഴും വെല്ലുവിളിയായി നിൽക്കുന്നത് ചൈനയാണ്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനും വ്യക്തിഗത രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും യു എസിന് വർഷങ്ങളായി സാധിക്കുന്നുണ്ട്. ഇന്ത്യയുമായും ഇന്തോ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളുമായും എല്ലാ രീതിയിലും യുഎസിന് നല്ലൊരു ബന്ധമാണുള്ളത്.’- പെന്റഗൺ പറഞ്ഞു.
കാനഡയും ഇന്ത്യയും തമ്മിലുള്ള പ്രശ്നം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നുവെന്ന ആരോപണവും കഴിഞ്ഞ ദിവസം യുഎസ് തള്ളിയിരുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ പരാമർശം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. വാഷിംഗ്ടൺ ആസ്ഥാനമായ മാസികയിൽ ഇന്ത്യ–കാനഡ സംഘർഷവും ഇന്ത്യയും യുഎസുമായുള്ള ബന്ധത്തിലെ ഉലച്ചിലും സംബന്ധിച്ച് റിപ്പോർട്ട് വന്നിരുന്നു.
റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഇന്ത്യയിലെ യുഎസ് എംബസി പ്രസ്താവന ഇറക്കിയത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനാണ് അംബാസഡർ ഗാർസെറ്റി ശ്രമിക്കുന്നത്. ഗാർസെറ്റിയും യുഎസിന്റെ ഇന്ത്യൻ ദൗത്യവും തന്ത്രപരമായ കാര്യങ്ങളിൽ പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.